പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ ഈരാറ്റുപേട്ടയില്‍ രണ്ടുപേർ അറസ്റ്റിൽ


ഈരാറ്റുപേട്ട: പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കോക്കാട്ട് വീട്ടിൽ ഷാഹിദ് (30), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് കൊച്ചുവീട്ടിൽ സഹൽ കെ.എൽ (23) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് ഭാഗത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന HF ഇനത്തിൽപ്പെട്ട പശുവിനെ മോഷ്ടിക്കുകയായിരുന്നു. കോളേജിന്റെ സമീപത്തെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ ഇവർ ഇരുവരും ചേർന്ന് മൂന്നാം തീയതി വെളുപ്പിനെ അഴിച്ചെടുത്ത് പശുവിനെ ഓപ്പൺ ലോറിയിൽ കയറ്റി കടന്നുകളയുകയായിരുന്നു.

തുടർന്ന് പശുവിനെ ഷാഹിന്റെ അറവുശാലയിൽ എത്തിച്ച് കശാപ്പ് ചെയ്ത് വിൽപ്പന നടത്തുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു. വി,വി, ഷാബു മോൻ ജോസഫ്, എ.എസ്.ഐ ജിനു കെ. ആർ, സി.പി.ഓ ജോബി ജോസഫ് എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News