ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുന്നു. കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ടു തകർത്തു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ലഷ്കറെ തൊയ്ബ ഭീകരനായ ജമീൽ അഹമ്മദിന്റെയും ജെയ്ഷെ മുഹമ്മദ് അംഗമായ അമീർ നസീറിൻ്റെയും വീടുകളാണ് സുരക്ഷാസേന തകർത്തത്.
ജമീൽ അഹമ്മദ് 2016-മുതൽ ഭീകരസംഘടനയിൽ സജീവ അംഗമായിരുന്നുവെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീരിൽ ഇത് ഒമ്പതാമത്തെ ഭീകരവാദിയുടെ വീടാണ് സുരക്ഷാ സേന തകർത്തത്. തകർത്ത വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള ഭീകരവാദി അമീർ നസീറിന്റെ ത്രാലിലെ വീടും കഴിഞ്ഞ തദിവസം സുരക്ഷാ സേന ബോംബിട്ട് തകർത്തിരുന്നു.
പാകിസ്താനിൽ പരിശീലനം ലഭിച്ച പുൽവാമ സ്വദേശി അഹ്സാൻ ഉൾ ഹഖ് ഷെയ്ക്ക്, ഷോപ്പിയാനിലെ, ലഷ്കറെ-തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടായ്, കുൽഗാം സ്വദേശി സാക്കിർ അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും നേരത്തെ തകർത്തിരുന്നു. കുൽഗാമിൽനിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു.
ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക അന്വേഷണ ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. കുപ്‌വാരയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കഴിഞ്ഞദിവസം തകർത്തിരുന്നു. അഞ്ച് എകെ 47 ഉൾപ്പെടെ വൻ ആയുധശേഖരവും സൈന്യം കണ്ടെടുത്തു.
ജമ്മു-കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 14 പ്രാദേശികഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസികൾ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. 20-നും 40-നുമിടയ്ക്ക് പ്രായമുള്ളവരാണിവർ. മൂന്നുപേർ ഹിസ്ബുൾ മുജാഹിദ്ദീന്റെയും എട്ടുപേർ ലഷ്‌കറെ തൊയ്ബയുടെയും മൂന്നുപേർ ജയ്ഷെ മുഹമ്മദിന്റെയും പ്രവർത്തകരാണ്. പാകിസ്താനിൽനിന്നുള്ള ഭീകരവാദികൾക്കാവശ്യമായ പ്രാദേശികസഹായങ്ങളും നൽകുന്നത് ഇവരാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

