മൂന്നാർ സിഎസ്ഐ ധ്യാനം:രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു,ധ്യാനത്തിൽ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി

തൊടുപുഴ:കൊവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി. സംഭവത്തിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇടുക്കി കളക്ടർ സർക്കാരിന് സമർപ്പിച്ചു.

തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികൻ ബിനോ കുമാർ, വെസ്റ്റ് മൗണ്ട് സഭ വൈദികൻ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. തുടർന്ന് കൊവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബിഷപ്പ് ധർമരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്തത്. ഇതിൽ ബിഷപ്പടക്കം എൺപതോളം വൈദികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്. ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകർക്കും വൈദിക‍‍ർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.

സംഘാടകരായ ബിഷപ്പ് ധർമരാജ് രസാലം, സഭ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി പ്രവീൺ, സെക്രട്ടറി എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇതിനിടെ ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോ‍ർട്ട് ഇടുക്കി കളക്ടർ സർക്കാരിന് കൈമാറി. കൊവിഡ് നിയമലംഘനമെന്ന് അറിയാമായിരുന്നിട്ടും സിഎസ്ഐ സഭ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്. കുറ്റക്കാർക്കെതിരെ ക‍ർശന നടപടിയും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News