കോതമംഗലത്ത് കാട്ടുപന്നി വേട്ട നടത്തിയ രണ്ടു പേര്‍ പിടിയില്‍; തോക്കും പിടിച്ചെടുത്തു

കൊച്ചി: കോതമംഗലം ചാരുപറയില്‍ കാട്ടുപന്നി വേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. പോത്തുപാറ സ്വദേശികളായ പീറ്റര്‍, പോള്‍ എന്നിവരാണ് വനപാലകരുടെ പിടിയിലായത്. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

പുലര്‍ച്ചെ റബ്ബര്‍ വെട്ടാനെത്തിയ തൊഴിലാളികളാണ് വെടിയേറ്റ് ചത്ത കാട്ടുപന്നിയെ കണ്ടെത്തിയത്. തൊഴിലാളികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വേട്ട സംഘം പന്നിയെ വെടിവച്ചത്.

എന്നാല്‍ വെടി കൊണ്ട പന്നി വന മേഖലയിലേക്ക് ഓടി മറയുകയായിരുന്നു. പ്രതികള്‍ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല. കാട്ടിനുള്ളില്‍ പ്രതികളെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കോതമംഗലം റേഞ്ച് ഓഫീസര്‍ പി കെ തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News