വാഷിങ്ടൺ: ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാന സൈനികലക്ഷ്യങ്ങൾ നേടുന്നതുവരെ യുഎസ് സേന പ്രവർത്തനങ്ങൾ തുടരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഭരണകൂടമാറ്റം തങ്ങളുടെ പ്രധാനലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.വൈറ്റ്ഹൗസിൽ വെച്ച് രാജ്യത്തോട് അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇറാന്റെ സൈനികശേഷി തകർക്കുന്നതും ആണവായുധങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് യുഎസ് അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസത്തെ സൈനികനടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു, അതേസമയം ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുക എന്നതിനാണ് മുൻഗണന നൽക്കുന്നതെന്നും ആവർത്തിച്ചു.
ഇറാൻ വ്യവസ്ഥകളുമായി യോജിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു, രാജ്യം യുഎസ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് സേന വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ ഇറാന്റെ മിസൈൽ ശേഷി, നാവിക സേന, സൈനിക നേതൃത്വം എന്നിവയ്ക്ക് ഗുരുതരമായ നാശം സംഭവിച്ചതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ മിസൈൽ ഉത്പാദന ശേഷി നശിപ്പിക്കുക, നാവിക ശക്തി ദുർബലപ്പെടുത്തുക, ഇറാന് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള യുഎസ് പ്രധാന യുദ്ധലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പ്രധാന സൈനിക ലക്ഷ്യങ്ങൾക്ക് ഇതിനകം തന്നെ ഗണ്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ നാവിക, വ്യോമ സേനകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അതിന്റെ നേതൃത്വ ഘടനയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായും പ്രസിഡന്റ് അവകാശപ്പെട്ടു.
ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽനിന്ന് തടയുന്നത് യുഎസ് നയത്തിന്റെ പ്രധാന ലക്ഷ്യമായി തുടരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ചർച്ച ചെയ്ത ആണവ കരാർ ഉൾപ്പെടെയുള്ള മുൻ നയതന്ത്ര ശ്രമങ്ങളെ വിമർശിച്ച ട്രംപ് ഈ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു എന്നും പറഞ്ഞു. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം, വിയറ്റ്നാം, ഇറാഖ് എന്നിവയുമായി ഇറാനെതിരെയുള്ള യുദ്ധത്തിന്റെ സമയക്രമം താരതമ്യം ചെയ്തു. ഇറാന്റെ പ്രതിരോധം ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകളെ ആശ്രയിക്കുന്ന രാജ്യങ്ങളോട് ഹോർമുസിനെ സുരക്ഷിതമാക്കുന്നതിൽ കൂടുതൽ പങ്ക് വഹിക്കാൻ ട്രംപ് അഭ്യർത്ഥിച്ചു. ഊർജസ്ഥിരത നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വെനസ്വേലയുമായുള്ള സഹകരണം അദ്ദേഹം എടുത്തുപറഞ്ഞു. പങ്കാളികളുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് യുഎസിന്റെ സൈനിക ഇടപെടലിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ട്രംപ് സഖ്യകക്ഷികൾക്ക് നന്ദിയറിയിക്കുകയും ചെയ്തു.
English Summary: US President Donald Trump, in a national address from the White House, warned of intensified military action against Iran if diplomatic talks fail. He stated that the US is close to achieving its key objectives, including dismantling Iran’s nuclear capabilities and weakening its military infrastructure. While asserting that the conflict’s end is near and the US could send Iran back to the “Stone Age,” Trump clarified that “regime change” is not the primary goal. He emphasized that priority remains on ensuring Iran never develops nuclear weapons.

