വാഷിങ്ടൺ: അമേരിക്കയും ലോകവും ഒരുപോലെ കണ്ണുനട്ടിരുന്ന ട്രംപിന്റെ പ്രസംഗം സമ്മാനിച്ചത് നിരാശ മാത്രം. ഒരുമാസത്തിലേറെയായ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് എന്തെങ്കിലും പദ്ധതികളോ അതിനായുള്ള സമയക്രമമോ പ്രഖ്യാപിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ, ഏപ്രിൽ ഒന്നിന് രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ച ഡൊണാൾഡ് ട്രംപ് തന്റെ പതിവുഭീഷണികൾ ആവർത്തിക്കുക മാത്രമാണ് ചെയ്തത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ നേരത്തേ കുറിച്ച അതേകാര്യങ്ങൾ തന്നെയായിരുന്നു അദ്ദേഹം ഏപ്രിൽ ഒന്നിലെ പ്രസംഗത്തിലും ആവർത്തിച്ചത്.
ഇറാൻ യുദ്ധത്തെക്കുറിച്ച് യാതൊരു വ്യക്തതയും നൽകാതെയാണ് ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ചത്. ഇറാൻ യുദ്ധം അമേരിക്കയുടെ ഭാവിയ്ക്കായുള്ള നിക്ഷേപമാണെന്നായിരുന്നു ട്രംപിന്റെ വിശേഷണം. അതേസമയം, യുദ്ധം അവസാനിപ്പിക്കുമോ എന്ന എല്ലാവരുടെയും മനസ്സിലുള്ള ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നൽകിയില്ല. പകരം തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെ വ്യോമ, നാവികസേനകളുടെ നേതൃത്വത്തെ ഇല്ലാതാക്കിയെന്നായിരുന്നു ട്രംപിന്റെ പുതിയ പ്രസംഗത്തിലെയും അവകാശവാദം. ഇതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ യുഎസിന് ആവശ്യമില്ലെന്നും ഇനി ഭാവിയിലും അത് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ഇരുപതുമിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിൽ യുദ്ധത്തെക്കുറിച്ച് വ്യക്തത നൽകാനോ സമാധാനചർച്ചകളെക്കുറിച്ച് പരാമർശിക്കാനോ ട്രംപ് തയ്യാറായില്ലെന്നാണ് നിരീക്ഷകൾ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധം അവസാനിക്കാറായെന്ന് അദ്ദേഹം നിരന്തരം അവകാശപ്പെടുമ്പോഴും ഇതുസംബന്ധിച്ച വ്യക്തമായവിവരങ്ങളും കൃത്യമായ പദ്ധതികളോ ട്രംപിന് മുന്നോട്ടുവെയ്ക്കാനാകുന്നില്ലെന്നും നിരീക്ഷകർ പറയുന്നു.
English Summary
U.S. President Donald Trump’s highly anticipated speech regarding the ongoing conflict with Iran left the world disappointed as he failed to provide a clear exit strategy or timeline for peace. Addressing the nation on April 1, Trump reiterated his aggressive rhetoric, describing the month-long war as an “investment for America’s future.” Instead of announcing a ceasefire, he claimed that strategic goals are nearing completion and threatened to push Iran back to the “Stone Age” within two to three weeks. The speech, which largely echoed his previous posts on Truth Social, has raised global concerns about the further escalation of the Middle East crisis.


