ഇറാനിലേക്കുള്ള ചൈനീസ് സമ്മാനം തടഞ്ഞു, വെടിനിർത്തൽ നീട്ടില്ല, കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബിടും;അന്തൃശാസനവുമായി ട്രംപ്

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: ഇറാന് ചൈനയിൽ നിന്നുള്ള സമ്മാനവുമായി എത്തിയ കപ്പൽ യുഎസ് സേന തടഞ്ഞതായി പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് അവകാശപ്പെട്ടു. 'ചൈനയിൽ നിന്നുള്ള ഒരു സമ്മാനം കപ്പലിലുണ്ടായിരുന്നു, അത് അത്ര നല്ലതായിരുന്നില്ല' ട്രംപ് സിഎൻബിസിയോട് പറഞ്ഞു. അതേസമയം ഏത് കപ്പലാണെന്ന് ട്രംപ് കൃത്യമായി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ഇറാനിയൻ കപ്പൽ യുഎസ് വെടിയുതിർത്തശേഷം പിടിച്ചെടുത്തിരുന്നു. ഇത് ചൈനയിൽ നിന്നാണ് ഇറാനിലേക്ക് വന്നത്.

താൻ ഞെട്ടിയെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി തനിക്ക് 'ധാരണ' ഉണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നേരത്തെ ചൈന ഇറാന് ആയുധങ്ങൾ കൈമാറുന്നത് സംബന്ധിച്ച് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലേക്ക് ചൈനയുടെ ആയുധ വിതരണം ഉണ്ടാകില്ലെന്ന് ഷീ തനിക്ക് ഉറപ്പ് നൽകിയതായി പിന്നീട് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇറാനുമായുള്ള വെടിനിർത്തൽ ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ചർച്ചയിലൂടെ ഒരു കരാലെത്താനുകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അത് ചെയ്യേണ്ടതില്ല. നമുക്ക് സമയം അധികമില്ല'. കരാറിലെത്താനിയില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നും ട്രംപ് ഭീഷണിമുഴക്കി. അതിനേക്കാൾ മെച്ചപ്പെട്ട സമീപനം ഇല്ലെന്നും സൈന്യം തയ്യാറെടുപ്പിലാണെന്നും ട്രംപ് അറിയിച്ചു.

ഇതിനിടെ ഇറാനിൽ തടവിൽ കഴിയുന്ന എട്ട് സ്ത്രീകളെ മോചിപ്പിക്കണമെന്ന് ഡൊണാൾഡ് ട്രംപ് അഭ്യർത്ഥിച്ചു, അത് നമ്മുടെ ചർച്ചകൾക്ക് ഒരു മികച്ച തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എട്ട് സ്ത്രീകളെ ഇറാൻ തൂക്കിലേറ്റാൻ ഒരുങ്ങുന്നുവെന്ന ഒരാളുടെ പോസ്റ്റ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് കൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇറാൻ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. വെടിനിർത്തൽ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചതത്വത്തിലാണ്. വെടിനിർത്തൽ കാലാവധി നീട്ടണമെന്ന് ചർച്ചയ്ക്ക് മാധ്യസ്ഥത വഹിക്കുന്ന യുഎസിനോടും ഇറാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News