കുട്ടികൾ മണ്ണ് വാരി തിന്നു വിശപ്പടക്കിയ സംഭവം, തന്റെ ഭാഗത്തല്ല,ഭാര്യയുടെ ഭാഗത്താണ് തെറ്റെന്ന് ഗൃഹനാഥൻ

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ വയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവത്തില്‍ വിവാദം കത്തുകയാണ്. പട്ടിണി സഹിക്കാന്‍ വയ്യാതെ കുട്ടികളെ ശിശുക്ഷേ സമിതിക്ക് കൈമാറിയിട്ടും ഗൃഹനാഥന്‍ കുടിച്ചു ലക്കുകെട്ടാണ് ഇന്നും വീട്ടിലെത്തിയത്. വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മദ്യപിച്ചു കുഴഞ്ഞാണ് ഇയാള്‍ നിന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഇയാള്‍. താന്‍ കുടുംബത്തിന് ചെലവിന് കൊടുക്കുന്നുണ്ടെന്നും നാട്ടുകാര്‍ ഭാര്യയെ കൊണ്ട് കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നും ഇയാള്‍ പറയുന്നു.

തനിക്ക് ആറ് കുട്ടികളെയും നോക്കാന്‍ കഴിവുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. തെറ്റുകണ്ടേ താന്‍ കുട്ടികളെ മര്‍ദിക്കാറുള്ളു. പകല്‍ കുട്ടികള്‍ക്ക് ആഹാരം വാങ്ങിക്കൊടുത്തിട്ടാണ് പോകുന്നത്. തിരിച്ചു ഏത് രീതിയില്‍ വരുമെന്ന് ഉറപ്പുപറയാന്‍ പറ്റില്ല. തന്റെ ഭാഗത്തല്ല,ഭാര്യയുടെ ഭാഗത്താണ് തെറ്റെന്നും ഇയാള്‍ പറഞ്ഞു.തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

പട്ടിണി സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്.തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News