31.1 C
Kottayam
Friday, May 3, 2024

മരിച്ച കൊവിഡ് രോഗിയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി,ചികിത്സയ്ക്ക് കോട്ടയം മെഡി. കോളേജ് വന്‍തുക ഈടാക്കിയെന്നും ആരോപണം

Must read

കോട്ടയം: കൊവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയവെ മരിച്ച തിരുവല്ല സ്വദേശിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നല്ല ചികിത്സ കിട്ടിയില്ലെന്നും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വലിയ തുക ഈടാക്കിയെന്നുമുള്ള ഗുരുതര ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മരിച്ച പി ടി ജോഷിയുടെ കുടുംബമാണ് ആരോപണവുമായി എത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന് കാണിച്ച് ജോഷിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് വലിയ തുക നല്‍കേണ്ടി വന്നുവെന്നും ജോഷിയുടെ മരുമകള്‍ ബിബി ലിജു പറയുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

”പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് പപ്പയുടെ നില വളരെ മോശമായി എന്ന് മനസ്സിലായത് ഏറ്റവും അവസാനമാണ്. അപ്പോള്‍ വിളിക്കുമ്പോള്‍ പപ്പയുടെ ശബ്ദം തീരെ വയ്യാത്ത പോലെ കുഴഞ്ഞു കുഴഞ്ഞാണിരുന്നത്. ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ഇരുപത്തിയഞ്ചാം തീയതി വൈകിട്ടോടെ വിദഗ്ധ ചികിത്സ നല്‍കാനാകുന്ന കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പപ്പയെ കൊണ്ടുപോയത്. അവിടെ മികച്ച ചികിത്സ തന്നെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവസാനം വരെ പപ്പയെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ, മാധ്യമങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൊക്കെ കാണുന്നത് ചികിത്സ സൗജന്യമാണെന്നാണ്. പക്ഷേ പപ്പ വെന്റിലേറ്ററിലായപ്പോള്‍, നാല് ദിവസത്തോളം പപ്പ വെന്റിലേറ്ററിലായിരുന്നു. ആ നാല് ദിവസം മരുന്നുകള്‍ക്ക് മാത്രമായി എണ്‍പത്തിയയ്യായിരം രൂപ നമുക്ക് ചെലവ് വന്നിട്ടുണ്ട്. അതിലൊരു ഇഞ്ചക്ഷന്‍ കേരളത്തിലാദ്യമായി പരീക്ഷിക്കുന്ന ഇഞ്ചക്ഷനായിരുന്നു. അത് പുറത്ത് നിന്ന് വരുത്തിപ്പിക്കുകയാണ് ചെയ്തത്. ഇതില്‍ ഒരു ഇഞ്ചക്ഷന് മാത്രം ഏതാണ്ട് മുപ്പത്തിയയ്യായിരം രൂപയായി”, എന്നാണ് മരുമകള്‍ ബിബി ലിജു പറയുന്നത്.

പത്തനംതിട്ട ആശുപത്രിയില്‍ എത്തിയപ്പോള്‍ എക്‌സ്‌റേ എടുക്കുന്നതുള്‍പ്പടെ വൈകിയെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. എന്നാല്‍, ആരോപണങ്ങളെല്ലാം ഡിഎംഒയും ആശുപത്രി ആര്‍എംഒയും നിഷേധിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമെന്ന സാഹചര്യത്തില്‍ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാറുള്ളൂ. അതല്ലെങ്കില്‍ പത്തനംതിട്ടയിലെ കൊവിഡ് പ്രത്യേക ആശുപത്രിയായ ജനറലാശുപത്രിയില്‍ത്തന്നെയാണ് ചികിത്സിക്കാറ്. ജോഷിയ്ക്ക് കടുത്ത പ്രമേഹമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ഒപ്പം നല്ല വണ്ണവുമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഏതാണ്ട് 94 കിലോ ഭാരമുണ്ടായിരുന്നു എന്ന് നേരത്തേ ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.

മരുന്നിന്റെ ചെലവിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജും നിഷേധിക്കുകയാണ്. ജോഷിക്ക് വിദേശത്ത് നിന്ന് വിലകൂടിയ മരുന്ന് വരുത്തിയത് കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. മരുന്നിന്റെ ഫല സാധ്യത കുറവാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം.

ഷാര്‍ജയില്‍ മകനെ കാണാന്‍ പോയി മെയ് 11-ന് മടങ്ങിയെത്തിയ ഷാജി വീട്ടിലെ നിരീക്ഷണത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയിലേക്ക് മാറിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ പുലര്‍ച്ചെയോടെ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week