KeralaNews

യാത്രക്കാർ ശ്രദ്ധിക്കുക; താമരശേരി ചുരത്തിൽ വൻ ഗതാഗതതടസം; ആറാം വളവിൽ ലോറി തകരാറിലായി

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വന്‍ ഗതാഗത തടസം. രണ്ടുമണിയോടെ ആറാം വളവില്‍ ചരക്ക് ലോറി ജോയിന്റ് പൊട്ടി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ആരംഭിച്ചത്. ചെറിയ രീതിയില്‍ തുടങ്ങിയ ഗതാഗതതടസം ആറുമണിയോടെ രൂക്ഷമാകുകയായിന്നു.

വീതി കുറഞ്ഞ ഭാഗത്താണ് ലോറി കുടുങ്ങിയതെന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് പോലും കഷ്ടിച്ചാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പത്ത് മണി ആയെങ്കില്‍ മാത്രമേ സ്‌പെയര്‍പാര്‍ട്‌സ് അടക്കമുള്ളവ ലഭ്യമാകൂ. മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ച് ലോറി നീക്കണമെങ്കില്‍ പത്ത് മണി കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.

ചുരത്തില്‍ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിയാതെ വന്നതോടെ വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. ശനിയാഴ്ച ചുരംവഴി യാത്ര ചെയ്യാനുള്ളവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ട് എന്ന് ഉറപ്പുവരുത്തി മാത്രമേ ചുരത്തിലേക്ക് പ്രവേശിക്കാവൂ എന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും അറിയിച്ചു. ലൈന്‍ ട്രാഫിക് തെറ്റിച്ചുള്ള ഡ്രൈവിങ് നടത്തിയാല്‍ ഇവിടെവെച്ച് തന്നെ നടപടിയെടുക്കാനും പോലീസ് തീരുമാനിച്ചു.

നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ ബസുകളും നൂറുകണക്കിന് കാറുകളും കൂറ്റന്‍ ടിപ്പര്‍ ലോറികളുമെല്ലാം ചുരത്തില്‍ നിശ്ചലമായിരിക്കുകയാണ്. താമരശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഇപ്പോള്‍ ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ ദിശ തെറ്റിച്ച് എത്തുന്ന കാര്‍ യാത്രക്കാരാണ് കുരുക്ക് രൂക്ഷമാക്കുന്നത്.

ക്രിസ്മസ് അവധിയും പുതുവര്‍ഷവും പ്രമാണിച്ച് വയനാട്ടിലേക്ക് എത്തേണ്ട സഞ്ചാരികളും മറ്റു യാത്രക്കാരും വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നതിനാല്‍ ഗതാഗതകുരുക്ക് തുടര്‍ക്കഥയാകാനാണ് സാധ്യത. അവധി ദിവസങ്ങളില്‍ എങ്കിലും ടിപ്പറുകള്‍ അടക്കമുള്ള വാഹനങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ ആംബുലന്‍സ് അടക്കമുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് പോലും സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button