32.8 C
Kottayam
Sunday, May 5, 2024

സമ്പൂർണ്ണ ലോക്ക്ഡൗൺ, കേന്ദ്രത്തിൻ്റെ തീരുമാനം ഇങ്ങനെ

Must read

ന്യൂഡൽഹി:കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ്സം സ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങൾ, മ്യൂസിയം എന്നിവ മെയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ആണ് അറിയിച്ചത്.

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ പല ജില്ലകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കർണാടകത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക.

രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍ , കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍ , സ്കൂൾ , കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.

ഏറ്റവും കൂടുതല്‍ പരിശോധന നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍ , രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല. അതേസമയം, സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തും. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്സീനെത്തുക. ഇതോടെ നിര്‍ത്തിവച്ച പല ക്യാംപുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week