‘തെറ്റു പറ്റി, എന്നെ ഉപദ്രവിക്കരുത്’ മോദിക്കെതിരെയുള്ള പരോക്ഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി ടിനി ടോം

പ്രധനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ കൊന്ന് തിന്നുമെന്ന് ഫേസ്ബുക്കിലൂടെ പരോക്ഷ പ്രസ്താവന നടത്തിയ ടിനി ടോം സൈബര്‍ ആക്രമണം രൂക്ഷമായതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്ത്. ‘ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. താന്‍ പറഞ്ഞതിനെ മറ്റുള്ളവര്‍ തെറ്റായ രീതിയില്‍ ആണ് വ്യാഖ്യാനിച്ചത്. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ’. ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ടിനി ടോമിനു നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. പ്രതിഷേധം രൂക്ഷമായപ്പോള്‍ ടിനി ടോം പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പിന്നീട് താരം എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ നിരവധി പേര്‍ രൂക്ഷമായ കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു. ഏതായാലും ചലച്ചിത്ര ലോകത്ത് നിന്ന് പൗരത്വ നിയമത്തിനെതിരെ പ്രതികരണങ്ങള്‍ വീണ്ടും ഉയര്‍ന്ന് വരുകയാണ്. പ്രകാശ് രാജും, സിദ്ധാര്‍ത്ഥും അടക്കമുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ പ്രതിഷേധം ട്വിറ്ററിലൂടെ അറിയിച്ച് കഴിഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News