KeralaNews

ഇടമലയാര്‍ വനത്തില്‍ അപൂര്‍വ്വസംഘട്ടനം; ഏറ്റുമുട്ടിയ ആനയും കടുവയും ചത്ത നിലയില്‍

കോതമംഗലം:ഇടമലയാർ-പൂയംകുട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ചത്തതെന്നാണു നിഗമനം. ഇടമലയാർ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരിൽ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുൽമേടിലാണ് വന്യജീവികൾ ചത്തുകിടക്കുന്നത്. ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ജഡം കണ്ടത്.

കടുവയ്ക്ക് ഏഴു വയസ്സോളം പ്രായമുണ്ട്. മോഴയിനത്തിൽപ്പെട്ട ആനയ്ക്ക് 15 വയസ്സും. ജഡങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. കാട്ടിൽ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ‘യുദ്ധം’. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾഡ് ഒന്നിൽപ്പെടുന്ന ജീവികളാണ് ഇവ.

വ്യാഴാഴ്ച രാവിലെ മലയാറ്റൂർ ഡി.എഫ്.ഒ. രവികുമാർ മീണ, ഇടമലയാർ റേഞ്ച് ഓഫീസർ പി.എസ്. നിധിൻ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോൻ, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തും.

ആനയും കടവുയും പരസ്പരം ഏറ്റുമുട്ടുന്നത് അപൂർവ്വമാണ്. അതേ സമയം ആദ്യമായിട്ടല്ലെന്നാണ് പറയപ്പെടുന്നത്. പത്ത് വർഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് സമാനമായ ആക്രമണം ക്യാമറയിൽ പതിഞ്ഞതായി വനപാലകർ പറയുന്നുണ്ട്.

ആനകളെ അക്രമിക്കാൻ മുതിരുന്ന ഏക മൃഗം കടുവയാണ്. സാധാരണ നിലയിൽ കടുവകൾ മുതിർന്ന ആനകളെ അക്രമിക്കില്ല. എന്നാൽ കുട്ടിയാനകളെ പിന്തുടരാറും മറ്റുമുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button