മഴമൂലം മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്

തൃശൂര്‍: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മഴ കനത്തതോടെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്.

ഇന്നത്തെ കലാവസ്ഥ വിലയിരുത്തി വെടിക്കെട്ടിന് പുതിയ സമയം നിശ്ചയിക്കുമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. ഇരു ദേവസ്വങ്ങളും നടത്തിയ അടിയന്തിര യോഗത്തിലാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനമായത്. ഇന്നലെ കുടമാറ്റം നടത്തിയ സമയത്തും കനത്ത മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.

വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിനുളള അവസരം നല്‍കിയിരുന്നു.

സ്വരാജ് റൗണ്ടിലുളള ബലക്ഷയമുളള 144 കെട്ടിടങ്ങളില്‍ കയറരുതെന്ന നിര്‍ദേശവുമുണ്ടായിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റിനെ സാന്നിധ്യമാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ ലഭിക്കാന്‍ കാരണമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News