തൃശ്ശൂർ: അക്രമം നടത്തിയ ഗുണ്ടകളെ പൂട്ടിയ പോലീസിന് ആദരമായി നാടിന് കമ്മിഷണറുടെ പേര് നൽകി നെല്ലങ്കര നിവാസികൾ. ഇളങ്കോ നഗർ-നെല്ലങ്കര എന്ന പേരിലുയർത്തിയ ബോർഡ് കമ്മിഷണറുടെ സ്നേഹനിർബന്ധത്താൽ പിൻവലിക്കുകയും ചെയ്തു. വൈലോപ്പിള്ളി നഗറാണ് കുറച്ചുനേരത്തേക്കുമാത്രം ഇളങ്കോനഗറായത്.
പേരിനുവേണ്ടിയല്ല ഇതെല്ലാം ചെയ്യുന്നതെന്ന് വിശദീകരിച്ച തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ സാമൂഹികവിപത്തുകളെക്കുറിച്ച് വിവരങ്ങൾ നൽകാൻ നാട്ടുകാർ മുന്നോട്ടുവന്നാൽ അത് തങ്ങൾക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞു.
ജൂൺ 28-നു പുലർച്ചെയാണ് നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചത്. ഗുണ്ടകൾ സംഘടിപ്പിച്ച പിറന്നാൾ ലഹരിപാർട്ടി അക്രമത്തിലേക്കെത്തിയപ്പോൾ കൂട്ടത്തിലൊരാളുടെ അമ്മതന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നെത്തിയ പോലീസിനു നേരേ അക്രമികൾ തിരിഞ്ഞു. ജീപ്പുകൾ തകർത്തു. എന്നാൽ, ഇതിനിടയിലും പോലീസ് ഗുണ്ടകളെയെല്ലാം കീഴ്‌പ്പെടുത്തി.
സംഭവത്തിനുശേഷം കമ്മിഷണർ ആർ. ഇളങ്കോ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു -‘ഗുണ്ടകൾ ഗുണ്ടകളുടെ പണിചെയ്തു, പോലീസ് പോലീസിന്റെയും’. ഈ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനും പൊതുപ്രശംസ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സ്ഥലത്തിന്റെ പേര് ഇളങ്കോനഗർ എന്നാക്കാൻ ശ്രമിച്ചത്.
ഇങ്ങനെ സ്ഥാപിച്ച ബോർഡിന്റെ ചിത്രം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചപ്പോഴാണ് പോലീസ് അറിഞ്ഞത്. തുടർന്നാണ് പിൻവലിക്കാൻ സ്നേഹസമ്മർദം ചെലുത്തിയത്.

