27 C
Kottayam
Thursday, May 9, 2024

തൃക്കാക്കര ആർക്കൊപ്പം?വോട്ടെണ്ണൽ എട്ടുമണിക്ക് ആരംഭിക്കും, ഫലസൂചനകൾ എട്ടരയോടെ

Must read

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി അല്പസമയം മാത്രം. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഹാളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല.

രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കും. 21 ടേബിളുകൾ വോട്ടെണ്ണലിന് സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.

ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് അനുവദിച്ചത്. ഇന്ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവീസ് വോട്ടുകൾ സ്വീകരിക്കും.

നാടിളക്കി പ്രചാരണം നടത്തിയിട്ടും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികൾക്കും ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കോർ‍പ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിയത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്.

എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ വലിയ കാര്യമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് പറയുമ്പോൾ വിജയം തങ്ങൾക്കാണെന്നാണ് എൽ ഡി എഫ് പറയുന്നത്. അട്ടിമറി പ്രതീക്ഷയിലാണ് ബി ജെ പി.

ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് അധികമായി കിട്ടുന്ന വോട്ടുകളിലാണ് ഇടതുപക്ഷം വിജയം സ്വപ്നം കാണുന്നത്. ഈ രണ്ട് സമുദായങ്ങളില്‍നിന്നും കൂടുതലായി വോട്ടു കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.

ബൂത്തുകളില്‍നിന്ന് പ്രവര്‍ത്തകര്‍ നല്‍കിയ ഉറച്ച വോട്ടിന്റെ കണക്കുപ്രകാരം ഇടതുപക്ഷം കുറച്ച് പിന്നിലാണ്. എന്നാല്‍, അതിനപ്പുറം വോട്ടുകള്‍ വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

ക്രൈസ്തവ വിഭാഗം ഇക്കുറി ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നുണ്ട്. മണ്ഡലത്തിലെ പ്രബല വിഭാഗത്തില്‍നിന്നുള്ള ക്രൈസ്തവ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത് വലിയ നേട്ടമായെന്നാണ് മുന്നണി കാണുന്നത്. സ്ഥാനാര്‍ഥിക്ക് നല്ല നിലയില്‍ വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഈ അധിക വോട്ടുകള്‍ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരിക്കും. എന്നാല്‍, അതിന്റെ കണക്കിന്റെ കാര്യത്തില്‍ മുന്നണിക്ക് വ്യക്തതയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week