ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കൾ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്റ്റീൽ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഇതേസ്ഥാപനത്തിൽ ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ പത്തൊൻപതുകാരൻ.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് വിജനമായ സ്ഥലത്ത് പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. ചോരയൊലിച്ചുകിടന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ ജനരോക്ഷമുണ്ടായി. ഒന്നിൽ കൂടുതൽ ആളുകൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കുറ്റകൃത്യത്തിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി വിമർശനം ഉയരുന്നുണ്ട്. ഇതിനിടെയുണ്ടായ ഈ സംഭവം വലിയ രാഷ്‌ട്രീയ- സാമൂഹിക ചർച്ചകൾക്കും തുടക്കമിട്ടു. ഇത്തരം സംഭവങ്ങളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

