വിവാദ യൂട്യൂബർ തൊപ്പി നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കണ്ണൂർ: പൊതുയിടത്തിൽ അശീല പരാമർശങ്ങൾ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നിർദേശം. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ്  ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തത്.

നേരത്തെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ തൊപ്പി നിഹാദ് പോസ്റ്റ് ചെയ്തിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തെത്തിയത്.

പൊലീസിന്റെ ഈ തിടുക്കപ്പെട്ട നടപടി ഒട്ടും ശരിയായില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഒരു മണിക്കൂറോളം വാതിൽ തുറക്കാതിരുന്നെന്നും ഒടുവിൽ വാതിൽ പൂർണ്ണമായും ലോക്ക് ആയിപ്പോയ ഘട്ടത്തിലാണ് ചവിട്ടിത്തുറന്നതെന്നുമാണ് പൊലീസ്  വിശദീകരണം.

നിഹാദിന്റെ പക്കൽ അശ്ലീല വീഡിയോ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ലാപ്പ് ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് വാതിൽ ചവിട്ടി പൊളിച്ചതെന്നും പൊലീസ് പറയുന്നു.

വളാ‌ഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ഗതാഗത തടസം ഉണ്ടാക്കി, പൊതു ഇടത്തിൽ അശ്ലീല പരാമർശങ്ങൾ എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. തൊപ്പിയുടെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈബര്‍ പൊലീസ് വിശദപരിശോധനകള്‍ നടത്തിയശേഷം കോടതിക്ക് കൈമാറും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News