26 C
Kottayam
Thursday, May 16, 2024

ഒരു പത്രമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടാമെന്നും ചാനലുണ്ടെങ്കില്‍ വായില്‍ത്തോന്നിയതെന്തും അലറി വിളിക്കാമെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്

Must read

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ വാര്‍ത്തകളുടെ പേരില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഒരു പത്രമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടാമെന്നും ചാനലുണ്ടെങ്കില്‍ വായില്‍ത്തോന്നിയതെന്തും അലറി വിളിക്കാമെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കത്തിയ ഫയലുകളെല്ലാം ഇ ഫയലുകളാണോ” എന്ന് ഇന്നലെ പത്രസമ്മേളനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്ന ദൃശ്യം കണ്ടു. അവിശ്വസനീയമാംവിധം അധഃപതിച്ചിരിക്കുകയാണ് നമ്മുടെ ചില മാധ്യമസ്ഥാപനങ്ങൾ. അസംബന്ധ ജേണലിസത്തിന്റെ ആഴങ്ങളിലേയ്ക്കാണവർ വാശിയോടെ മുങ്ങിപ്പോകുന്നത്. ഒന്നിനെക്കുറിച്ചും ഒരു തരിമ്പും പഠിക്കാതെയും ധാരണയില്ലാതെയും ഈ പണിയ്ക്കിറങ്ങുന്നവരെ അഭിമുഖീകരിക്കേണ്ടി വരുന്നതിൽ ഞങ്ങൾക്കും ചെറുതല്ലാത്ത ജാള്യമുണ്ട് എന്ന് കേരളത്തിലെ മാധ്യമഉടമകളെയും ചീഫ് എഡിറ്റർമാരെയും ഓർമ്മിപ്പിക്കട്ടെ.

ആ ഫയലു കത്തുമെങ്കിൽ “ഇ ഫയലും” കത്തുമെന്ന് വാദിക്കുന്നവരെ നമുക്കൊന്നും ബോധ്യപ്പെടുത്താനാവില്ല. അത് അജ്ഞതയുടെയും എന്തുസംഭവിച്ചാലും താൻപിടിച്ച മുയലിന്റെ കൊമ്പിൽ നിന്ന് കൈയെടുക്കില്ലെന്ന താൻപോരിമയാണ് പത്രപ്രവർത്തനം എന്ന് ഉറച്ചു വിശ്വസിക്കുന്നതിന്റെയും പ്രശ്നമാണ്.
എന്നാൽ മറ്റൊരു വിഭാഗമുണ്ട്. കാര്യങ്ങൾ അറിയാനും അന്വേഷിക്കാനും സൌകര്യമുണ്ടെങ്കിലും ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രമിക്കുന്നവർ. അതിനൊരു ഉദാഹരണം ഇന്നത്തെ മനോരമയിലുണ്ട്. കത്തുന്ന ഫയലെല്ലാം കംപ്യൂട്ടർ തരില്ല; വിവാദ വിഷയങ്ങള്‍ക്ക് ആദ്യം മുതല്‍ കടലാസ് തന്നെ എന്ന തലക്കെട്ടിലാണ് സാഹിത്യസൃഷ്ടി.
തലക്കെട്ടിൽത്തന്നെ കുത്തിത്തിരിപ്പുണ്ട്. വിവാദവിഷയം എന്നൊരു വിഷയമില്ല. ഒരു വിഷയം വിവാദമാകുമെന്ന് മുൻകൂട്ടി നിശ്ചയിച്ച് അതിന് കടലാസ് ഫയൽ മതിയെന്ന് തീരുമാനിക്കുമെന്നാണ് ലേഖകൻ പറയാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവോ ഉദാഹരണമോ ഹാജരാക്കണം. പക്ഷേ, കാടടച്ച് വെടിവെയ്ക്കാൻ ലൈസൻസ് കിട്ടിയവരിൽ നിന്ന് അത്തരം മര്യാദ നാം പ്രതീക്ഷിക്കേണ്ടതില്ല.

വാർത്ത വായിച്ചു വരുമ്പോഴോ…ഒരു ഭാഗം നോക്കൂ;
കടലാസ് ഫയൽ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ ഫയലുകൾ അധികവും കടലാസായിത്തന്നെ നീങ്ങും. ഇ-ഫയലായി നീങ്ങിയാൽപ്പോലും ഒടുവിൽ‌ മന്ത്രിക്കു മുന്നിലെത്തുക ഇ-ഫയലിന്റെ പ്രിന്റ് ചെയ്ത പകർപ്പായിരിക്കുംവിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾക്കു തുടക്കം മുതൽ കടലാസ് രൂപം തന്നെ. അവയിൽ മന്ത്രിമാരോ ഉദ്യോഗസ്ഥരോ എഴുതുന്ന നോട്ടുകൾ ഏതു നിമിഷവും എടുത്തു മാറ്റാമെന്നതാണു നേട്ടം. ഫയൽ അപ്പാടെ മുക്കുകയുമാകാം. ആവശ്യമുള്ളപ്പോൾ തിരികെ പൊക്കാനുമാകും. ഇ-ഫയൽ കടലാസ് ഫയലായി രൂപാന്തരപ്പെട്ടാൽ, അവയുടെ പകർപ്പ് സ്കാൻ ചെയ്ത് ഇ-ഫയലിൽ ചേർക്കണമെന്നാണു നിർദേശമെങ്കിലും പലരും അതിനു മെനക്കെടാറില്ല. അതിനാൽതന്നെ, കടലാസ് ഫയൽ കത്തിപ്പോയാലും അതിന്റെ പകർപ്പ് ഇ-ഓഫിസ് സോഫ്റ്റ്‍വെയറിൽ നിന്നു കിട്ടണമെന്നില്ല. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടു തന്നെ ഇ-ഫയലുകളെക്കാൾ വിലപ്പെട്ടതാണു കടലാസ് ഫയലുകൾ.ലാവലിൻ കേസും വിവാദവും മൂലം ബക്കറ്റുകളുടെ വെൽഡിംഗ് ഇപ്പോൾ രഹസ്യമായാണ് ബോർഡ് ജീവനക്കാർ ചെയ്യുന്നത്
വൈദ്യുതി നിലയത്തിനകത്തെ ജനറേറ്ററുകളിൽ “രഹസ്യമായി” വെൽഡിംഗ് നടക്കുന്നു എന്ന് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ചരിത്രമൊക്കെ ഓർത്തുകൊണ്ട് ഇത്തരം അസംബന്ധ വാർത്തകൾ വായിക്കുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week