KeralaNews

‘മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയും എക്‌സാലോജിക് കമ്പനിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കു മറുപടിയുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ടി.എം.തോമസ് ഐസക്. എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്നു മാത്യു കുഴൽനാടനും സമ്മതിച്ചിരിക്കുകയാണെന്ന്‌ തോമസ്‌ ഐസക്‌ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു. ഇനി വേണ്ടത് പൂർണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടിക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം. ഒരു വക്കീലും ഇങ്ങനെ കേസു വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല.’’– ഐസക് അഭിപ്രായപ്പെട്ടു.

വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വീണ വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണു വീണയെ വേട്ടയാടുന്നത് എന്നായിരുന്നു കഴിഞ്ഞദിവസം സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ പോസ്റ്റിൽനിന്ന്:

ഒരു വക്കീലും ഇങ്ങനെ കേസു വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബെംഗളൂരുവിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും സിഎംആർഎൽ കമ്പനിയുമായി കൺസൾട്ടൻസി സർവീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി സിഎംആർഎൽ മാസംതോറും നൽകുന്ന കൺസൾട്ടൻസി / മെയിന്റനൻസ് സർവീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവർത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴൽനാടന്റെ പത്രസമ്മേളനം.

അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജിഎസ്ടി അടച്ചിട്ടില്ല. അവർ സർവീസ് സപ്ലൈയർ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴൽനാടനും വാദമില്ല. മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവീസ് ടാക്സ് അല്ലെങ്കിൽ ജിഎസ്ടി നൽകിയേ തീരൂ.

ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു. ഇനിയുള്ളത് ജിഎസ്ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജിഎസ്ടി റജിസ്ട്രേഷനാണ്. വീണയ്ക്കും കമ്പനിക്കും പ്രത്യേകം ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ട്. രണ്ട് റജിസ്ട്രേഷനിൽനിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂർണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടിക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം.

എന്തിനാണ് കുഴൽനാടൻ ഇത്ര വളഞ്ഞവഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉന്നയിച്ചത്. 

1) വരവിൽ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.

2) അങ്ങനെ ആർജിച്ച ചിന്നക്കനാലിലെ സ്വത്തിൽ നിയമവിരുദ്ധമായാണ് റിസോർട്ട് പ്രവർത്തിപ്പിക്കുന്നത്.

3) ഭൂമി റജിസ്ട്രേഷൻ ചെയ്തപ്പോൾ പൂർണമായ നികുതി നൽകിയിട്ടില്ല.

ഇവയ്ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നൽകുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജിഎസ്ടി പ്രത്യാരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൾ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജിഎസ്ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങുതന്നെ മറുപടി പറയുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button