കള്ളന്‍ മൊബൈലില്‍ കുടുങ്ങി! മകള്‍ ദൃശ്യങ്ങള്‍ കണ്ടത് 40 കിലോമീറ്റര്‍ അകലെയിരുന്ന്

തലയോലപ്പറന്പ്: വീടിന്റെ ടെറസില്‍ രാത്രി മോഷ്ടാവ് നില്‍ക്കുന്ന വിവരം യുവതി ഫോണില്‍ പോലീസിനെ അറിയിച്ചു. പോലീസ് മിനിട്ടുകള്‍ക്കകം മോഷ്ടാവിനെ സാഹസികമായി പിടികൂടി. വൈക്കം വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലെ കീഴൂര്‍ പ്ലാംചുവട് ഭാഗത്ത് വിമുക്ത ഭടനായ മേച്ചേരില്‍ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം നടത്തിയ കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴ എരമല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്നയാളുമായ ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സ (32) നെയാണ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച പുലര്‍ച്ചെ 1.30നു വീടിന്റെ ടെറസില്‍ നൈറ്റി ധരിച്ച് ഒരാള്‍ നില്‍ക്കുന്നത് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടെ മാത്യുവിന്റെ മകള്‍ സോണിയയാണ് യാദൃശ്ചികമായി മൊബൈലില്‍ കണ്ടത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സോണിയായുടെ മൊബൈലില്‍ കാണുന്ന രീതിയിലുള്ള ക്രമികരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോണിയ ഉടന്‍ തലയോലപ്പറന്പ് എസ്‌ഐ ജയ്‌മോനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. സ്വന്തം സ്റ്റേഷന്‍ പരിധിയല്ലാതിരുന്നിട്ടും ജയ്‌മോന്‍ ഉടന്‍ സഹപ്രവര്‍ത്തകരെയും കൂട്ടി ജീപ്പില്‍ പ്ലാംചുവട്ടിലേക്കു പാഞ്ഞു. യാത്രാമധ്യേ വെള്ളൂര്‍ എസ്‌ഐ കെ. സജിയെയും വിവരമറിയിച്ചു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഇരുസ്റ്റേഷനുകളിലെയും പോലീസെത്തി വീടുവളഞ്ഞു. എസ്‌ഐമാര്‍ മതില്‍ ചാടിക്കടന്ന് ടെറസിലെത്തിയപ്പോള്‍ അപകടം മണത്ത മോഷ്ടാവ് താഴേക്കു കുതിച്ചു. സമീപ പുരയിടങ്ങളിലൂടെ ഓടി അരക്കിലോമീറ്ററോളം പോലീസിനെ വട്ടംചുറ്റിച്ച മോഷ്ടാവിനെ പിന്തുടര്‍ന്ന് സാഹസികമായി കീഴ്‌പ്പെടുത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കീഴൂരില്‍ താമസിച്ചിരുന്ന റോബിന്‍സണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. സാന്പത്തികമായി ഭേദപ്പെട്ട നിലയില്‍ കഴിയുന്ന വയോഗതര്‍ മാത്രം താമസിക്കുന്ന വീട് മോഷണത്തിനായി തെരഞ്ഞെടുത്തതും സ്ഥല പരിചയമുള്ളതിനാലായിരുന്നു. വയോഗതരായ മാതാപിതാക്കളുടെ സുരക്ഷയെക്കരുതിയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണുമായി സോണിയ ബന്ധിപ്പിച്ചത്.

മാതാപിതാക്കളെ തുടര്‍ച്ചയായി വിളിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ഇടയ്ക്കു പരിശോധിക്കുകയും ചെയ്തിരുന്ന സോണിയയുടെ പക്കല്‍ തലയോലപ്പറമ്പ്, വെള്ളൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നതാണ് തുണയായത്. കോടതിയില്‍ ഹാജരാക്കിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു. തലയോലപ്പറന്പ്, വെള്ളൂര്‍ പ്രദേശങ്ങളില്‍ മുമ്പ് നടന്ന മോഷണങ്ങളുമായി റോബിന്‍സണു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News