InternationalNews

അവരെന്നെ നന്നായി നോക്കുന്നുണ്ട്”, ബന്ദിയാക്കിയ ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

ഗസ: ഇസ്രായേലുമായുളള യുദ്ധത്തിനിടെ ബന്ദിയാക്കിയ യുവതിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ് ദിന്‍ ഖസം ബ്രിഗേഡ്‌സ് ആണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്ത് വിട്ടത്. മിയ ഷെം എന്ന 21കാരിയായ ഇസ്രായേലി യുവതിയാണ് വീഡിയോയിലുളളത്. ഒക്ടോബര്‍ 17ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിനിടെയാണ് മിയ അടക്കമുളളവര്‍ ബന്ദിയാക്കപ്പെട്ടത്.

മിയ അടക്കം ഏകദേശം 200 പേരാണ് ഹമാസിന്റെ ബന്ദികളാക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുറത്ത് വന്ന വീഡിയോയില്‍ മിയയുടെ കൈ ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിയിരിക്കുന്നത് കാണാം. താന്‍ ദെറോത്ത് സ്വദേശിനി ആണെന്ന് വീഡിയോയില്‍ മിയ പറയുന്നു. ഗാസ അതിര്‍ത്തിയിലുളള ഒരു ചെറു ഇസ്രായേലി പട്ടണമാണ് ദെറോത്ത്.

ഹമാസിന്റെ ആക്രമണം നടക്കുമ്പോള്‍ കിബുത്സ് റെയിമില്‍ സുപ്പര്‍നോവ സുകോത് സംഗീത പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മിയ ഷെം. പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന 260തോളം പേര്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടു. ജീവന്‍ രക്ഷപ്പെട്ട മിയ അടക്കമുളള ബാക്കിയുളളവരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

ഒരു മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ഒരാള്‍ മിയയുടെ കയ്യിലെ മുറിവ് ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടുന്നത് കാണാം. കയ്യിലേറ്റ പരിക്കിന് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നതായി മിയ പറയുന്നു. ”അവരെന്നെ നന്നായി നോക്കുന്നുണ്ട്. ചികിത്സ തരുന്നുണ്ട്, മരുന്നും തരുന്നുണ്ട്. ഇവിടെ കുഴപ്പമൊന്നും ഇല്ല. എത്രയും വേഗത്തില്‍ എന്റെ വീട്ടില്‍, അച്ഛനമ്മമാരുടെ അടുത്ത്, സഹോദരങ്ങളുടെ അടുത്ത് എത്തണം എന്ന് മാത്രമാണ് ആഗ്രഹം. എത്രയും പെട്ടെന്ന് ഞങ്ങളെ ഇവിടെ നിന്ന് കൊണ്ട് പോകൂ”, മിയ വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച മിയയെ കടത്തിക്കൊണ്ട് പോയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിയയുടെ കുടുംബവുമായി ബന്ധപ്പെട്ടതായും സൈന്യം വ്യക്തമാക്കി. ”ഹമാസ് പുറത്ത് വിട്ട വീഡിയോയില്‍ സ്വയം നല്ലവരായി ചിത്രീകരിക്കാനുളള ശ്രമമാണ് കാണുന്നത്.

അവര്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും പ്രായമായവരേയും അടക്കം കടത്തിക്കൊണ്ട് പോവുകയും കൊല ചെയ്യുകയും ചെയ്യുന്ന ക്രൂരമായ ഒരു തീവ്രവാദ സംഘടനയാണ്”, എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സൈന്യം വ്യക്തമാക്കുന്നു. മിയ സുരക്ഷിതയാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുടുംബവും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button