സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണം: ഹൈക്കോടതി

കൊച്ചി: സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സിനിമാ സംഘടനകളിലും മറ്റിടങ്ങളിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു.

2018ല്‍ നടിയെ ആക്രമിച്ച പശ്ചാത്തലത്തില്‍ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂസിസിക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

സിനിമാസെറ്റുകള്‍ക്ക് പുറമേ സിനിമാ സംഘടനകളിലും മറ്റിടങ്ങളിലെ പോലെ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ വനിതാ കമ്മീഷനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് വനിതാ കമ്മീഷനും നിലപാടെടുത്തിരുന്നു.

സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിലപാടാണ് ഹേമ കമ്മീഷനും സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News