31.1 C
Kottayam
Thursday, May 16, 2024

സാമ്പത്തിക ബാധ്യതയില്ല,കുടുംബകലഹമില്ല;നവീനും ദേവിയും ജീവിച്ചത് സന്തോഷത്തോടെയെന്നു പിതാവ് ബാലൻ മാധവൻ; മരണം വിശ്വസിയ്ക്കാനാവാതെ കുടുംബം

Must read

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ദേവിയുടെയും നവീന്റെയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ദേവിയുടെ വീട്ടുകാർ. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവലെ 11.30ഓടെയാണു മരണവിവരം അരുണാചൽ പ്രദേശ് എസ്‌പി ബാലൻ മാധവനെ ഫോൺ വിളിച്ചറിയിക്കുന്നത്.

എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ പറഞ്ഞു. നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവർ അരുണാചലിൽ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്. എന്തു പറയണമെന്ന് അറിയില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാൻ. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്.

നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. ജർമൻ ഭാഷയോടു ദേവിക്കു വലിയ താൽപര്യമായിരുന്നു. ഭാഷ പഠിച്ച് കോവിഡിനു മുൻപ് കുറച്ചുനാൾ ചെമ്പക സ്കൂളിൽ അവൾ ജോലി ചെയ്തിരുന്നു. എന്റെ അളിയൻ ഡൽഹിയിലുണ്ട്. അദ്ദേഹം അരുണാചലിലേക്കു പോകും. അദ്ദേഹം അവിടെയെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണു വിശ്വാസം’’ – ബാലൻ മാധവൻ പറഞ്ഞു.

2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം തിരുവനന്തപുരത്ത് നടന്നത്. തലസ്ഥാനത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്നത്തെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദേവിയുടെയും നവീന്റെയും മരണം ബന്ധുക്കളിൽ പലർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം സുഹൃത്തായ ആര്യയെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week