മോദിയുടെ വിവാദ പ്രസ്താവനയില്‍ നടപടിയില്ല,പ്രതികരണവും;തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കമ്മിഷന്റെ പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍, പ്രതികരിക്കാന്‍ വിസമ്മതിക്കുന്നുവെന്നായിരുന്നു കമ്മിഷന്‍ വക്താവിന്റെ മറുപടി.

പ്രധാനമന്ത്രി ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി. പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ഭൂതകാലത്തിന് നേരെ പ്രധാനമന്ത്രി കണ്ണാടി തിരിച്ചുവെച്ചപ്പോള്‍ അവര്‍ക്ക് വേദനിച്ചുവെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

കഴിഞ്ഞദിവസത്തെ പ്രസംഗം വിവാദമായതിന് പിന്നാലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു അലിഗഢില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. സൗദിയുടെ കീരീടവകാശിയുമായി താന്‍ സംസാരിച്ച് ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുകയും വിസ നിയമങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. മുത്തലാഖ് നിരോധനത്തിലൂടെ മോദി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ജീവിതം സുരക്ഷിതമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും പരിശീലത്തിന്റെ പ്രത്യേകതയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്രമോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍ അടിയന്തരനടപടിവേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News