കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വീണ്ടും മോഷണം നടന്നതായി വിവരങ്ങൾ. ചടങ്ങിന് എത്തിയവർ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് ഇത്തവണയും അടിച്ചുമാറ്റിയിരിക്കുന്നത്. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. ഇന്ന് രാവിലെയോടെ പണം കണക്കുകൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്.പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
പേരാമ്പ്ര പൈതോത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. കോറോത്ത് സദാനന്ദനെ വീട്ടിലാണ് അന്ന് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിന്റെ ഓഫീസ് മുറിയില്‍ വച്ച് പൂട്ടിയിരുന്നു. ഈ വാതില്‍ കുത്തിത്തുറന്നാണ് പെട്ടി മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

