ഷോര്‍ട്ട്സ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു

തേസ്പൂര്‍: ഷോര്‍ട്ട്സ് ധരിച്ച്‌ എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചു. അസം അഗ്രികൾചർ സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാർഥിനി. സെപ്റ്റംബർ 15ന് ബിശ്വന്ത് ചാര്യാലിയിൽ നിന്നും അച്ഛനൊപ്പം തേസ്പൂരിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയതായിരുന്നു.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന പരീക്ഷ ഏജന്‍സികളെ വെച്ചാണ് ഇത്തവണ നടത്തിയത്. സംഭവത്തെ കുറിച്ച്‌ ഗിരിജാനന്ദാ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നത്, സ്ഥാപനത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലന്നും പരീക്ഷ പൂര്‍ണ്ണമായും ഏജന്‍സികള്‍ മുഖേനെയാണ് നടത്തിയെതെന്നുമാണ്. പ്രസ്താവന നടത്തിയ അധികൃതര്‍ തങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥിനി പറയുന്നത് ഇങ്ങനെ: എന്റെ പട്ടണത്തില്‍ നിന്ന് ഞാന്‍ രാവിലെ 10.30 ഓടെ തേസ്പൂരില്‍ എത്തിച്ചേര്‍ന്നു. എന്റെയൊരു ബന്ധുവിന്റെ വീട്ടില്‍ പോയി കുളിച്ച്‌ ഒരുങ്ങി കൃത്യ സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തുകയും ചെയ്തു. പതിവു പരിശോധനകള്‍ക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റില്‍ നിന്ന് അവര്‍ എന്നെ അകത്തേക്ക് കടത്തി വിട്ടു. പരീക്ഷ നടക്കുന്ന മുകളിലത്തെ നിലയിലെ പരീക്ഷാ മുറിയിലേക്ക് ഞാന്‍ ചെന്നു. പരീക്ഷയ്ക്ക് എത്തുമ്ബോള്‍ കരുതേണ്ട അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ എല്ലാ അവശ്യ വസ്തുക്കളും എന്റെ പക്കല്‍ ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാരണമന്വേഷിച്ചപ്പോഴാണ് പരീക്ഷാ ഹാളില്‍ ഷോര്‍ട്ട്സ് പോലുള്ള ചെറിയ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല എന്ന് പറയുന്നത്.

എനിക്ക് എന്തുകൊണ്ടാണ് ഷോര്‍ട്ട്‌സ് ധരിക്കാന്‍ കഴിയാത്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. അങ്ങനെ ചോദിക്കാനുള്ള കാരണം, അഡ്മിറ്റ് കാര്‍ഡില്‍ വസ്ത്രധാരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞത് അത് ഒരു സാമാന്യബുദ്ധി കൊണ്ട് തിരിച്ചറിയേണ്ടതാണന്നാണ്. ഇക്കാര്യങ്ങള്‍ എന്റെ അച്ഛനോട് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹമത് നിഷേധിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഒരു ഫുള്‍ പാന്റ് വാങ്ങി നല്‍കാന്‍ ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു. കാരണം എനിക്ക് ഉടന്‍ തന്നെ പരീക്ഷയ്ക്ക് ഇരിക്കേണ്ടതുണ്ട്, അച്ഛന്‍ കടയില്‍ പോയി തിരികെ എത്താന്‍ കുറച്ചു സമയം എടുത്തു. ഈ സമയം പരീക്ഷ തുടങ്ങാന്‍ സമയമായിരുന്നു, അങ്ങനെ അവര്‍ പരീക്ഷ എഴുതുമ്പോള്‍ എനിക്ക് ഉടുക്കാന്‍ ഒരു കര്‍ട്ടന്‍ തരികയായിരുന്നു.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് പെൺകുട്ടിയുടെ അച്ഛൻ. ‘മകള്‍ എന്നെ വിളിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നു. എനിക്ക് സമയം വളരെ കുറവായിരുന്നു, അത്തരം ഹൃസ്വമായ സമയത്തിനുള്ളില്‍ ദൂരെയുള്ള മാര്‍ക്കറ്റില്‍ നിന്ന് വേണമായിരുന്നു ഫുള്‍ പാന്റ് വാങ്ങി വരേണ്ടിയിരുന്നത്. ഞാന്‍ അത് വാങ്ങി തിരികെ വരാന്‍ ഏകദേശം അര മണിക്കൂറോളം സമയം എടുത്തു’- പെൺകുട്ടിയുടെ അച്ഛൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News