സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ല; മകൻ ആത്മഹത്യചെയ്തു, അതേ കയറിൽ പിതാവും ജീവനൊടുക്കി

മുംബൈ: സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് മകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ പിതാവും തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. കര്‍ഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് അതേ കയറില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

ലാത്തൂരിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്ന ഓംകാര്‍ മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ കര്‍ഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് പിതാവിന് ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല.

വളരെ നാളുകളായി ഓംകാര്‍ ഫോണ്‍ എന്ന ആവശ്യം വീട്ടില്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍, വാഹനത്തിനും കൃഷിക്കുമെടുത്ത വായ്പ ചൂണ്ടിക്കാട്ടിയാണ് ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്ന് പിതാവ് അറിയിച്ചത്. ബുധനാഴ്ചയും ഓംകാര്‍ വീട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചു. പിതാവ് എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് ഓംകാര്‍ വീടുവിട്ടിറങ്ങി.

ഓംകാര്‍ കൃഷിസ്ഥലത്തേക്കാവാം പോയതെന്ന് കുടുംബം കരുതി. എന്നാല്‍, പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിസ്ഥലത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മകനെ പിതാവ് കണ്ടെത്തുന്നത്. മകന്റെ മൃതദേഹം താഴെയിറക്കിയ പിതാവ് അതേകയറില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന നന്ദേഡ് പോലീസിലെ എ.ഐ. ദിലീപ് മുണ്ടേ പറഞ്ഞു.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News