മുംബൈ: സിനിമാ മേഖലയ്ക്കകത്തും പുറത്തും തനിക്ക് നേരിടേണ്ടി വന്ന സൂക്ഷ്മവും പ്രകടവുമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി കൽക്കി കോച്ലിൻ. അടുത്തിടെ സൂമിന് നല്‍കിയ അഭിമുഖത്തിലാണ് കൽക്കി ഇക്കാര്യം പറഞ്ഞത്. ഇത്തരം അനുഭവങ്ങളുടെ മാനസികാഘാതം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെങ്കിലും, അവയെ പലപ്പോഴും നിസ്സാരവല്‍ക്കരിക്കുകയോ സാധാരണമായി കാണുകയോ ചെയ്യുന്നതിനെക്കുറിച്ചും അവർ വെളിപ്പെടുത്തി.
ലണ്ടനിലെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നോക്കിയ ഫോണുകള്‍ക്ക് വേണ്ടി പ്രൊമോ ഗേളായി ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ഒരു സംഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് കൽകി താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. തന്റെ അമ്മയുമായി ബന്ധമുള്ള ഒരാളെ അറിയാവുന്ന ഒരു ഇന്ത്യന്‍ നിര്‍മ്മാതാവ് തന്നെ അദ്ദേഹത്തിന്റെ സിനിമയുടെ സ്‌ക്രീനിംഗിന് ക്ഷണിച്ചു. പിന്നീട്, അയാള്‍ അത്താഴത്തിനും ക്ഷണിച്ചു. സിനിമയിലെ ജോലി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അത് നടക്കണമെങ്കില്‍ ഞാന്‍ അയാളോടൊപ്പം ചിലവഴിക്കണമെന്ന് അയാള്‍ വളരെ വ്യക്തമായി ആവശ്യപ്പെട്ടുവെന്ന് കൽക്കി തുറന്നുപറഞ്ഞു.
സിനിമാരംഗത്ത് പ്രവേശിച്ചതിന് ശേഷമുണ്ടായ മറ്റൊരു മോശം അനുഭവവും കല്‍ക്കി ഓര്‍ത്തെടുത്തു. മുംബൈയില്‍ ഒരു വലിയ ബജറ്റ് ചിത്രത്തിന്റെ ഓഡിഷനിടെയായിരുന്നു ഈ സംഭവം. “മറ്റൊരിക്കല്‍ ഇവിടെ ഒരു സിനിമയുടെ ഓഡിഷന് പോയപ്പോഴാണ് അത് സംഭവിച്ചത്. നിങ്ങള്‍ക്ക് ഈ സിനിമ ചെയ്യണോ? കൊള്ളാം, പക്ഷേ ഇതൊരു വലിയ ലോഞ്ച് ആയതുകൊണ്ട് എനിക്ക് നിങ്ങളെ അടുത്തറിയണമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.
വരൂ, നമുക്ക് അത്താഴത്തിന് പോകാം എന്ന് പറയുന്നതുപോലെ തന്നെയായിരുന്നു അതും. അപ്പോഴും ഞാന്‍, ‘ക്ഷമിക്കണം, നിങ്ങളുടെയോ എന്റെയോ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് പറഞ്ഞത്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ‘നേസിപ്പായ’ എന്ന തമിഴ് റൊമാന്റിക് ആക്ഷന്‍ ചിത്രത്തിലാണ് കല്‍ക്കിയെ അവസാനമായി കണ്ടത്. ‘എമ്മ ആന്‍ഡ് ഏഞ്ചല്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് അവര്‍ അടുത്തതായി വേഷമിടുന്നത്.


