KeralaNews

നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല; കൂടുതൽപേരിലേക്ക് പടർന്നില്ലെന്നത് ആശ്വാസകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറായാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 7 മാസത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരി 9നാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.

കൂടുതൽപേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. തുടക്കത്തില്‍ കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായി. 994 പേർ നിരീക്ഷണത്തിലാണ്. 304പേരുടെ സാംപിൾ ശേഖരിച്ചു. ഇതിൽ 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്.

നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് പറഞ്ഞ മന്ത്രി, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നായിരുന്നു, ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾ ജാഗ്ര കൈവിടരുതെന്നും അമിത ആത്മവിശ്വാസം വേണ്ട എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്ക് ധരിക്കുന്നത് തുടരണം. കണ്ടെയ്ൻമെന്റ് വളണ്ടിയർമാരുടെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button