ക്വാറിയിലെ വെള്ളത്തിലേക്ക് മറിഞ്ഞ മിനിലോറി ഉയർത്തി, മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറി പുറത്തെടുത്തു. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ലോറി ജീവനക്കാരൻ മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ക്യാബിനിനുള്ളിലായിരുന്നു മുസ്തഫയുടെ മൃതദേഹം ഉണ്ടായിരുന്നത്. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഏഴു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ക്വാറിയിലെ വെള്ളത്തിൽനിന്ന് ലോറി ഉയർത്താനായത്. ലോറി ഉയർത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെട്ടശേഷം അഞ്ചാം ശ്രമത്തിലാണ് ഉയർത്താനായത്.   ഫയർഫോഴ്‌സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നിരുന്നു. ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായാണ് ലോറി ക്വാറിയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ലോറി വീണതിനു പിന്നാലെ ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ സഹായിയായിരുന്നു മരിച്ച മുസ്തഫ.

തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News