നിയമനടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച വിവാദചിത്രം ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് കേവലം 38 തിയേറ്ററുകളിൽ. ചിത്രം വിതരണത്തിനെത്തിച്ച എപി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒൻപതു തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറിൽ 15 തിയേറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതിൽ തന്നെ പലയിടങ്ങളിലും ആളുകൾ ഇല്ലാത്തിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരം പുറത്തുവരുന്നുണ്ട്.
പ്രധാന മൾട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ചിത്രം കൂടുതലായും കേരളത്തിൽ പ്രദർശനത്തിനുള്ളത്. ചിത്രം കാണാൻ പ്രേക്ഷകർ എത്താതിരുന്നതോടെയാണ് പ്രദർശനം റദ്ദാക്കാൻ തിയേറ്ററുകൾ തീരുമാനിച്ചത്. കോടതിയുടെ അനുമതി ലഭിച്ച് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്ത ചിത്രത്തിന് പൊതുവേ തണുത്തപ്രതികരണമാണ് കേരളത്തിൽ ലഭിക്കുന്നത്.
കോഴിക്കോട്ട് കഴിഞ്ഞദിവസം രാത്രി നടക്കേണ്ടിയിരുന്ന ഷോ റദ്ദാക്കിയതായി വിവരമുണ്ട്. എറണാകുളം മരടിലെ തിയേറ്ററിൽ രാവിലെ 10.10-ന് നടക്കേണ്ട ഷോയും ഒഴിവാക്കി. സിനിമ കാണാൻ ആരും എത്താതിരുന്നതോടെയാണ് ഷോ റദ്ദാക്കിയത്. ചില തിയേറ്ററുകൾക്കുനേരെ പ്രതിഷേധസാധ്യതയും നിലനിൽക്കുന്നുണ്ട്.

