KeralaNews

ഗവർണറെ കേരളത്തിലെ ക്യാമ്പസുകളിൽ കാലുകുത്തിക്കില്ല; പ്രതിഷേധം ശക്തമായി തുടരും: പി.എം. ആർഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക വാഹനത്തില്‍നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ആര്‍ഷോയുടെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അരങ്ങേറിയത്. തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ കാറില്‍നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു.

എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

ആദ്യം യൂണിവേഴ്സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഈ രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്.

വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പോലീസും കുഴങ്ങി. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പോലീസുകാരേയും അദ്ദേഹം രൂക്ഷഭാഷയില്‍ ശകാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button