സിആർ7 യുഗം അവസാനിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

മാഞ്ചസ്റ്റർ :യുണൈറ്റഡിലെ സിആർ7 യുഗത്തിന് അന്ത്യം. ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയതോടെയാണ് തീരുമാനമായത്. പിരസ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്കെതിരെയും ക്രിസ്ത്യാനോ റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.

പരിശീലകന്‍ ടെന്‍ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം തുറന്നടിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതരും പ്രതികരിച്ചിരുന്നു. റൊണാള്‍ഡോ ഉയർത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരവും ക്ലബുമായുള്ള കരാർ റദ്ദാക്കാന്‍ ധാരണയായത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഭിന്നത ലോകകപ്പിൽ പോർചുഗലിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്‍റെ അഭിമുഖത്തെ തുടർന്ന് അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ഒരു കളിക്കാരനെന്ന നിലയിൽ ബാധിക്കുന്ന ഒന്നാണെങ്കിലും ടീമിനെ ഉലയ്ക്കാൻ അതിനാവില്ലെന്ന് എനിക്ക് ഉറപ്പാണ് -റൊണാൾഡോ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് തന്‍റെ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനെതിരെയും ക്രിസ്റ്റ്യാനോ രൂക്ഷ വിമർശനം നടത്തിയത്. മാഞ്ചസ്റ്റ​ർ തന്നെ പുകച്ചുപുറത്തുചാടിക്കാനാണ് ശ്രമം നടത്തുന്നതെന്നായിരുന്നു ആരോപണം. താൻ വഞ്ചിക്കപ്പെട്ടു. ക്ലബിൽ തുടരുന്നത് ചിലയാളുകൾ ആഗ്രഹിക്കുന്നില്ല. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷം മുതൽ ഈ അവസ്ഥ നിലനിൽക്കുന്നുവെന്നും ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

‘കോച്ച് മാത്രമല്ല, മറ്റു രണ്ടു മൂന്നു പേർ കൂടി ചേർന്നാണ് തന്നെ പുകച്ചുപുറത്തുചാടിക്കാൻ ശ്രമിക്കുന്നത്. വഞ്ചിക്ക​പ്പെട്ടതായി തോന്നുകയാണ്. കോച്ചിന് തന്നോട് ബഹുമാനമില്ലാത്തതിനാൽ തിരിച്ചും ബഹുമാനം തോന്നുന്നില്ലെന്നും റൊണാൾഡോ തുറന്നടിച്ചു.

ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും രംഗത്തെത്തി. ക്ലബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചതായും താരത്തിനെതിരെ നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നുമാണ് വിവരം. ലോകകപ്പിനുശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന് ക്രിസ്റ്റ്യാനോക്ക് നിർദേശം നില്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News