വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂർ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ കൊണ്ടുവരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.

രാത്രിയാത്രയില്‍ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാന്‍ ആണ് ആവശ്യപ്പെട്ടത്. നിലവില്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാടിലേക്കുള്ള യാത്രക്ക് നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതിനാല്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News