CrimeKeralaNews

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത പരിശോധിക്കുന്നു

പാലക്കാട്: ലോക്കപ്പിനുള്ളിൽ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കൊന്നത്തടി സ്വദേശി ഷോജോ ജോൺ ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ഇയാളെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്.

പാലക്കാട് എക്‌സൈസ് ടവറിൽ ലോക്കപ്പിലാണ് ഷോജോ തൂങ്ങിമരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാളെ ലോക്കപ്പിലേക്ക് മാറ്റിയത്. എന്നാൽ ഇതിന് പിന്നാലെ ഇയാൾ ഉടുത്തിരുന്ന മുണ്ടിൽ ലോക്കപ്പിനുള്ളിൽ തൂങ്ങുകയായിരുന്നു. രാവിലെ ആറ് മണിയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പാലക്കാട് കടാംകോട് വാടകയ്ക്ക് കുടുംബ സമേതം വാടകയ്ക്ക് താമസിച്ചുവരികയാണ് ഇയാൾ.

പഴനിയിൽ നിന്നും ഹാഷിഷ് ഓയിലുമായി എത്തിയതിന് പിന്നാലെ വീട്ടിൽ നിന്നുമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി റോബർട്ടിന്റെ നിർദ്ദേശാനുസരണം പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായിട്ടായിരുന്നു പരിശോധന. രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 25 ലക്ഷം രൂപയോളം വില വരും.

പ്രദേശത്ത് ചില്ലറ വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇയാൾ ഹാഷിഷ് ഓയിൽ എത്തിച്ചത് എന്നാണ് എക്‌സൈസ് പറയുന്നത്. പരിശോധനകളെ പ്രതിരോധിക്കാൻ ഇയാൾ വീട്ടിൽ നായകളെ ഇയാൾ വളർത്തിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button