ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്

ഹൈദരാബാദ്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്. തെലങ്കാനയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് ദാരുണമായ സംഭവം. ഓട്ടോഡ്രൈവറായ വിജയ് ആണ് ഭാര്യ പുഷ്പലത(41)യെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഫ്‌ളാറ്റില്‍ സൂക്ഷിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അബ്ദുല്ലാപുര്‍മേട്ടിലെ സര്‍ക്കാര്‍ കോളനിയിലുള്ള ഫ്‌ളാറ്റില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ വിജയ്ക്ക് ഭാര്യയിലുള്ള സംശയവും കുടുംബവഴക്കുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഭാര്യയെ സംശയിച്ചിരുന്ന വിജയ് ഇതേച്ചൊല്ലി ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ തന്റെ സഹോദരിക്ക് അനുവദിച്ച സര്‍ക്കാര്‍ ഫ്‌ളാറ്റ് വൃത്തിയാക്കണമെന്ന് വിജയ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും പ്രതിയുടെ സഹോദരിയുടെ പുതിയ ഫ്‌ളാറ്റിലെത്തുകയും ഇവിടെവെച്ച് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം തലയറത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇയാള്‍ വസ്ത്രത്തിലാകെ ചോരപുരണ്ടനിലയില്‍ പുറത്തേക്കിറങ്ങി. ഇത് കണ്ടതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചതോടെയാണ് തലയറത്ത് മാറ്റിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

15 വര്‍ഷം മുന്‍പാണ് വിജയിയും പുഷ്പലതയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്. പുഷ്പലത ബ്യൂട്ടീഷ്യന്‍ കോഴ്‌സും പഠിച്ചിരുന്നു. 2014-ല്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഒരിക്കല്‍ പ്രതി കുടുംബത്തെ ഉപേക്ഷിച്ച് വീടുവിട്ട് പോയിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News