അധ്യാപികമാരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചത് വിദ്യാര്‍ത്ഥികള്‍,നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു,മൊബൈലുകളും പിടിച്ചെടുത്തു

തിരുവനന്തപുരം ലോക്ക്ഡൗണ്‍ കാലത്ത് വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്ന അധ്യാപികമാരെ അധിക്ഷേപിയ്ക്കുന്ന പോസ്റ്റുകളിടുകയും ഇവരുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ തന്നെയെന്ന് കണ്ടെത്തല്‍.സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ നാലു വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ അധിക്ഷേപത്തിന് പിന്നിലെന്ന് കണ്ടെത്തിയിരിയ്ക്കുന്നത്. രണ്ടു പേര്‍ കൊച്ചിയിലും രണ്ടുപേര്‍ കണ്ണൂരിലും ഉളഅളവരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത വിട്ടയച്ചു. വിദ്യാര്‍ത്ഥികളുടെ ഫോണും പിടിച്ചെടുത്തു. ഗ്രൂപ്പിന്റെ അഡ്മിനായ മലപ്പുറം സ്വദേശിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോകമാകെ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാന്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓണ്‍ലൈന്‍ ക്ലാസ് വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്.

അതിമനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകര്‍ സമൂഹത്തിന്റെ വന്‍തോതിലുള്ള പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. അതിനിടയില്‍ സംസ്‌കാരശൂന്യമായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാന്‍ തയ്യാറായത്.

അധ്യാപികമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം പെരുമാറിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News