ചെന്നൈ: മുന്‍ ഭാര്യ ആരതി രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി). ഇരുവരുടേയും വിവാഹമോചനത്തിനും ഗായിക കെനിഷ ഫ്രാന്‍സിസുമായി രവി മോഹന്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കും പിന്നാലെ നടനെതിരെ ആരതി രവി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സമാനമായി ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് രവി മോഹന്‍ ഇപ്പോള്‍ ആരതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും വൈകാരികമായും സാമ്പത്തികമായും ദ്രോഹിക്കപ്പെട്ടുവെന്ന് പറഞ്ഞ രവി മോഹന്‍, ഇക്കാലയളവില്‍ മാതാപിതാക്കളെ പോലും കാണാന്‍ കഴിയാതെ കൂട്ടിലടച്ചതുപോലെ ഒറ്റപ്പെട്ടുവെന്നും പറഞ്ഞു. വിവാഹബന്ധം നിലനിര്‍ത്താന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. ഒടുവില്‍ ജീവിക്കാന്‍ കഴിയാത്ത ഒരു ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കരുത്ത് നേടിയെന്നും രവി മോഹന്‍ പറഞ്ഞു.
‘അങ്ങനെ ഇറങ്ങിപ്പോകാനുള്ള തീരുമാനം വളരെ ലളിതമായി എടുത്തതല്ല. അതിനാല്‍ തന്നെ ഹൃദയഭാരത്തോടെയാണ് ഞാനിതെഴുതുന്നത്. എന്റെ കുടുംബം, അടുത്ത സുഹൃത്തുക്കള്‍, എന്റെ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്ന പ്രിയപ്പെട്ട ആരാധകര്‍ എന്നിവരോട് ഞാന്‍ നേരത്തേ തന്നെ വിവാഹമോചന ഹര്‍ജി ഫയര്‍ ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞതാണ്. എന്നില്‍ നിന്ന് അകന്നുപോയ ‘മുന്‍ ഭാര്യ’ ഉള്‍പ്പെടെ എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കണമെന്നുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ആ തീരുമാനമെടുത്തത്. ഒപ്പം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ആളുകളോട് ഞാന്‍ ആവശ്യപ്പെട്ടു.’ -രവി മോഹന്‍ പറഞ്ഞു.
‘എന്നാല്‍ എന്റെ നിശബ്ദത കുറ്റബോധമായി തെറ്റിദ്ധരിക്കപ്പെട്ടു. അടുത്തിടെ ചില പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ന്റെ സ്വഭാവത്തെ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജമായ ആരോപണങ്ങള്‍ പ്രചരിക്കുന്നതായി ഞാന്‍ കണ്ടു. ഞാന്‍ വ്യക്തമായി പറയട്ടെ, എനിക്കെതിരായ ഈ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു.’ -രവി മോഹന്‍ തുടര്‍ന്നു. ‘മുന്‍ ഭാര്യ’ എന്ന പരാമര്‍ശത്തെ കുറിച്ച് രവി മോഹന്‍ പ്രത്യേകമായി തന്നെ പറഞ്ഞു. വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച നിമിഷം തന്റെ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞതാണ് ആ വാക്കെന്നും അത് തന്റെ അവസാന ശ്വാസം വരെ അങ്ങനെ തന്നെ തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഞങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം പൊതുസമൂഹത്തിന്റെ സിമ്പതി പിടിച്ചുപറ്റാനും സാമ്പത്തികനേട്ടത്തിനുമായി പൊതുസമൂഹത്തിന് മുന്നില്‍ എന്റെ മക്കളെ ഉപകരണമാക്കിയതാണ് എന്നെ തകര്‍ത്തുകളഞ്ഞത്. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം ഞാന്‍ അവരില്‍ നിന്ന് മനഃപൂര്‍വം മാറിനിന്നു. കഴിഞ്ഞ ക്രിസ്മസിന് കോടതി മുഖേന നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മക്കളുമായുള്ള എല്ലാ ആശയവിനിമയവും ക്രമേണ മുറിക്കപ്പെട്ടു.’
‘എന്റെ മക്കളെ ഞാന്‍ കാണുകയോ അവരുടെ അടുത്തേക്ക് ഞാന്‍ പോകുകയോ ചെയ്യുന്നത് തടയാനായി ഇപ്പോള്‍ എല്ലായിടത്തും അവര്‍ക്കൊപ്പം ബൗണ്‍സര്‍മാര്‍ ഒപ്പം പോകുന്നു. എന്നിട്ടാണ് ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്ക് നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്റെ മക്കള്‍ ഒരു കാറപകടത്തില്‍ പെട്ടുവെന്ന വിവരം ഒരു മാസത്തിനുശേഷം മറ്റൊരാള്‍ വഴിയാണ് ഞാനറിഞ്ഞത്. അതും ഒരു പിതാവെന്ന നിലയിലല്ല, കാര്‍ റിപ്പയര്‍ ചെയ്യാനുള്ള ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടിയുള്ള ഒപ്പ് ആവശ്യമായതിനാല്‍ മാത്രം. അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇപ്പോഴും എനിക്ക് അനുവാദമില്ല. ഒരു പിതാവും ഇത് അര്‍ഹിക്കുന്നില്ല.’
‘എന്റെ മുന്‍ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ മാത്രമാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ മക്കളെ പിരിയാനല്ല. എന്റെ മക്കള്‍ എക്കാലത്തും എന്റെ അഭിമാനവും സന്തോഷവുമാണ്. അവര്‍ രണ്ടുപേര്‍ക്കുമായി എല്ലാ കാര്യങ്ങളും മികച്ചതായി തന്നെ ഞാന്‍ ചെയ്യും.’ -രവി മോഹന്‍ വൈകാരികമായി പറഞ്ഞു.
കെനിഷ ഫ്രാന്‍സിസിനെ കുറിച്ചും രവി മോഹന്‍ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘മുങ്ങിമരിക്കാന്‍ പോയ ഒരാളെ രക്ഷിച്ച സുഹൃത്തായിരുന്നു ആദ്യം കെനീഷ. കണ്ണുനീരും രക്തവും എന്നെ തകര്‍ത്തുകളഞ്ഞ ജീവിതത്തില്‍ നിന്ന് ഇറങ്ങിവരാനുള്ള ധൈര്യവുമല്ലാതെ മറ്റൊന്നും എനിക്ക് ഇല്ലാതിരുന്ന സമയത്ത് വളരെ വേഗം അവര്‍ എനിക്ക് പിന്തുണയേകുന്ന ‘ലൈഫ്ലൈനാ’യി. എന്റെ രേഖകളും കാറും എന്റെ അന്തസുമടക്കം എല്ലാം നഷ്ടപ്പെട്ട് എന്റെ വീട്ടില്‍ നിന്ന് നഗ്‌നപാദനായി ഞാന്‍ ഇറങ്ങിയ രാത്രി കെനിഷ എനിക്കൊപ്പം നിന്നു. പ്രകാശം പരത്തുന്നവളാണ് അവള്‍ എന്ന് ഞാന്‍ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു.’ -രവി മോഹന്‍ പറഞ്ഞു.
‘നിയമപരമായും വൈകാരികമായും സാമ്പത്തികമായുമുള്ള എന്റെ എല്ലാ പോരാട്ടങ്ങളും അവള്‍ കണ്ടു. എനിക്കൊപ്പം നിന്നു. പ്രശസ്തിക്ക് വേണ്ടിയോ ശ്രദ്ധ പിടിച്ചുപറ്റാനോ അല്ല. തികഞ്ഞ സഹാനുഭൂതി കൊണ്ടാണ്. ഞാന്‍ സന്തോഷം അര്‍ഹിക്കുന്നവനാണെന്ന് അവളെന്നോട് പറഞ്ഞു.’ -രവി മോഹന്‍ പറഞ്ഞു.

