32.3 C
Kottayam
Monday, April 29, 2024

വേൾഡ് ട്രേഡ് സെൻ്റർ തകർത്തിട്ട് നാളെ ഇരുപത് വര്‍ഷം: താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 9/11ലെന്ന് സൂചന

Must read

കാബൂൾ:അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന സെപ്തംബർ 11ന് (9/11) താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ.

‘അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണ്. ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങൾക്കും അപമാനകരമാണ് ‘, ഒരു താലിബാൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകര പട്ടികയിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരുന്നു.

മുല്ല മുഹമ്മദ് ഹസ്സൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അഖുണ്ട് ഉൾപ്പടെ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ളവരാണ്.

അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോഴും മടിച്ചുനിൽകുകയാണെങ്കിലും, സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ.അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാകുമ്പോൾ, ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്താനിൽ സാമ്പത്തിക തകർച്ചയെ തുടർന്ന് ലക്ഷക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ചകൾ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചർച്ചകൾ തുടരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടത്.

നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടുതന്നെ നാം താലിബാനുമായുള്ള ചർച്ചകൾ തുടരണമെന്ന് ഗുട്ടറസ് പറഞ്ഞു. അഫ്ഗാൻ ജനതയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചർച്ചകളാകണം അവ. പട്ടിണിമൂലം ദശലക്ഷങ്ങൾ മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലിബാൻ സർക്കാരിനേക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിർത്തി, അഫ്ഗാനിസ്താനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് കഴിഞ്ഞദിവസം യു.എൻ. സംഘം ലോകരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. അല്ലാത്തപക്ഷം ഇപ്പോൾത്തന്നെ ദരിദ്രമായ രാജ്യം കൂടുതൽ ദുരിതത്തിലേക്ക് പോകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുട്ടറസിന്റെ പ്രസ്താവന.

സെപ്റ്റംബർ 11ലെ ഭീകരാക്രമണം –

അമേരിക്കയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി.

ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week