കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ഇന്ന് രാവിലെ 10:30-ഓടെ ഭർത്താവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസിൽ ഹാജരായത്. 11-മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്.
നേരത്തെ ജൂൺ 12-ന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വീണ എത്തിയിരുന്നില്ല. രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയ ഇ.ഡി, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുതിയ സമൻസ് നൽകുകയായിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് എന്തിനാണ് പണം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ഡയറക്ടർ ജയ എസ്. കർത്ത എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 15 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇവർ ഇ.ഡിക്ക് മുമ്പാകെ ഹാജരാക്കിയതായാണ് വിവരം. ഇന്നത്തെ എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും കൂടുതൽ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് സൂചന.

