താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യത, ഭീഷണി ഫോൺ കോൾ പുറത്തുവിട്ട് സ്വപ്ന

തിരുവനന്തപുരം : തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.

”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. മകനാണ് ആദ്യത്തെ ഫോൺ കോളെടുത്തത്. ആ കോളിൽ കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തൽമണ്ണ സ്വദേശി നൗഫൽ എന്നയാൾ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. 

ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാൻ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാൻ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News