സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം,അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി. ഈ ബാഗ് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചാനലുകള്‍ക്ക് എത്തിച്ചതും ആലപ്പുഴയിലെ ഈ ജൂവലറി ഉടമയാണെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

സ്വപ്നയുടെ മൊഴി അനുസരിച്ച്‌ സരിത്തിന്റെ വീട്ടില്‍ നിന്നും ബാഗ് കണ്ടെടുക്കുമ്ബോള്‍ അതില്‍ 14 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. സ്വപ്നയുടെ സുഹൃത്തായ ആലപ്പുഴയില്‍ മുന്‍ ജൂവലറി ഉടമയാണ് ഈ ബാഗ് സരിത്തിന്റെ വീട്ടിലെത്തിച്ചത്.സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ ഏറ്റെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്.

സ്വര്‍ണക്കടത്തിന് പണം മുടക്കിയ ആരെങ്കിലും ബാഗില്‍ നിന്നും പണം എടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മക്കളെ ആലപ്പുഴ സ്വദേശിയുടെ വീട്ടിലാക്കാനാണ് സ്വപ്നയും കുടുംബവും വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാല്‍, പിന്നീട് എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത് അങ്ങോട്ടേക്ക് എത്തുകയായിരുന്നു.സ്വപ്‌നയും സന്ദീപും അന്വേഷണ ഏജന്‍സികളുടെ കണ്ണു വെട്ടിച്ച്‌ കേരളാ പൊലീസിന്റെ സഹായത്തോടെ ചേര്‍ത്തലയിലെ വീട്ടില്‍ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നായിരുന്നു ബിജെപി നേതാവ് രാജേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്.

സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികള്‍ ഇല്ലാതിരുന്ന തുറവൂര്‍, എരമല്ലൂര്‍, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇതിനായി പാര്‍ട്ടി ബന്ധം ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News