ആൾ ദൈവം നിത്യാനന്ദയ്ക്കെതിരെ കേസ്, 2 സ്വാമിനിമാരും അറസ്റ്റിൽ

അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ് നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ആശ്രമം റെയ്ഡ് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തത്. കൂടാതെ നിത്യാനന്ദയുടെ ശിക്ഷരായ രണ്ട് സ്വാമിനിമാരെ അറസ്റ്റു ചെയ്തു. അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിലും ഒരു ഫ്‌ലാറ്റിലുമായി നടത്തിയ പരിശോധനയില്‍ നാലു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ വയ്ക്കല്‍, ശാരീരിക മര്‍ദനത്തിന് ഇരയാക്കല്‍, നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കല്‍, സംഭാവന ലഭിക്കാന്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും കൂട്ടാളികള്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്..
രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവര്‍ക്കായിരുന്നു അഹമ്മദാബാദിലെ ആശ്രമത്തിന്റെ ഉത്തരവാദിത്വം.അതേസമയം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജനാര്‍ദ്ദന ശര്‍മ്മും ഭാര്യയുമാണ് തന്റെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദ അന്യായമായി ആശ്രമത്തില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച്‌ ​ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്. നിത്യാനന്ദയുടെ മേല്‍നോട്ടത്തില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2013- ല്‍ തന്റെ നാല് മക്കളെ പ്രവേശിപ്പിച്ചതായി ജനാര്‍ദ്ദന ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.ഈ കുട്ടികളെ രക്ഷിച്ച്‌ രക്ഷിതാക്കള്‍ക്കു കൈമാറിയെന്നു പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News