കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അപ്രതീക്ഷിത ട്വിസ്റ്റിലേക്കെന്ന് അഭ്യൂഹങ്ങള്‍ അന്തരിച്ച എം.എല്‍.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ നേരിടാനായി കോണ്‍ഗ്രസിലെ തന്നെ വനിതാ നേതാക്കളെ അങ്കത്തട്ടിലിറക്കാനായാണ് സി.പി.എം കരുക്കള്‍ നീക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗം കൂടിയായ കൊച്ചി കോര്‍പറേഷനില്‍ അനുഭവ പരിചയമുള്ള വനിതാ നേതാവിന്റെ പേരാണ് കൂടുതല്‍ പ്രചരിയ്ക്കുന്നത്.
കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് പ്രവര്‍ത്തനപരിചയവും തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയും ചെയ്തിട്ടുള്ള മുതിര്‍ന്ന വനിതാ നേതാവിന്റെ പേരാണ് ചിലയിടങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഈ രണ്ടു വനിതാ നേതാക്കളും ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.നേരത്തെ തൃക്കാക്കര ഭാരത് മാതാ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി ആയിരുന്ന കൊച്ചുറാണി ജോസഫിന്റെ പേരും സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു.
അതിനിടെ തൃക്കാക്കരയിലെ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പി വി ശ്രീനിജന്‍ എം എല്‍ എ പിന്‍വലിച്ചു.
അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ശ്രീനിജിന്‍ പോസ്റ്റ് ഇട്ടിരുന്നു. സിപിഎം ജില്ല കമ്മിറ്റി കൂടുന്നതിനു മുന്‍പായിരുന്നു നടപടി. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ശ്രീനിജന്റെ വിശദീകരണം.
തൃക്കാക്കരയില്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജില്ലാ കമ്മിറ്റി തീരുമാനം നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും ഒദ്യോഗിക പ്രഖ്യാപനമെന്നാണ് വാര്‍ത്തകള്‍. മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടരുകയാണെന്നും സിപിഎം നേതാക്കള്‍ വിശദീകരിച്ചു. പ്രഖ്യാപനം വരുന്നതിന് മുന്‍പ് കെ.എസ് അരുണ്‍കുമാറിന് വേണ്ടി തുടങ്ങിയ ചുവരെഴുത്ത് നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.
വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാന്‍ യുവ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കെ.എസ് അരുണ്‍കുമാറിന്റെ പേരിലേക്ക് സിപിഎം എത്തിയത്. ലെനിന്‍ സെന്ര്‍ററില്‍ ചേര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റും പിന്നീട് ചേര്‍ന്ന് ജില്ലാ കമ്മിറ്റിയും അരുണ്‍ കുമാറിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.പാര്‍ട്ടി ചര്‍ച്ചകള്‍ വാര്‍ത്തയായി വന്നതിന് പിറകെ നേതാക്കള്‍ പരസ്യമായി ഇത് നിഷേധിച്ചു .
സ്ഥാനാര്‍ത്ഥിയുടെ പേര് മുന്നണിയില്‍ ആലോചിക്കും മുന്‍പ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന പഴി ഒഴിവാക്കാനാണ് പ്രഖ്യാപനം നാളത്തേക്ക് നീട്ടിയതെന്നാണ് മറ്റൊരു വാര്‍ത്ത നാളെ 11 മണിക്ക് എല്‍ഡിഎഫ് യോഗ ചേര്‍ന്ന് പേര് ഒദ്യോഗികമായി അംഗീകരിക്കും. നേതാക്കള്‍ മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങിയിരുന്നു. കാക്കനാടും പരിസരങ്ങളിലുമായിരുന്നു ബോര്‍ഡുകള്‍ എഴുതിത്തുടങ്ങിയത്. പ്രഖ്യാപനത്തിന് മുന്‍പുള്ള ചുവരെഴുത്തും വാര്‍ത്തയായതോടെ നേതാക്കള്‍ ഇടപെട്ട് പ്രചാരണ ബോര്‍ഡെഴുത്ത് നിര്‍ത്തിവെപ്പിച്ചു. പിന്നാലെ പ്രവര്‍ത്തകര്‍ പെയിന്റുമായി മടങ്ങി. കെ റെയിലിനായുള്ള ഇടത് പ്രചാരണത്തില്‍ സജീവമായ അരുണ്‍കുമാറിനെ രംഗത്തിറക്കി വികസന അജണ്ട ഉയര്‍ത്താനാണ് സിപിഎം പദ്ധതി. സാമുദായിക പരിഗണന നോക്കാതെ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ രാഷ്രീയ മത്സരത്തിന് കൂടിയാണ് സിപിഎം കളമൊരുക്കുന്നത്.
ചുരുങ്ങിയത് അഞ്ചു കാരണങ്ങളുണ്ട് തൃക്കാക്കരയില്‍ കെ.എസ്.അരുണ്‍ കുമാറിനെ ഇടതുസ്ഥാനാര്‍ഥിയാക്കാന്‍…
1.സില്‍വര്‍ ലൈനിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് പൊതുവേദികളില്‍ കോട്ടകെട്ടിയെ നേതാവ്
2.വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ എറണാകുളത്തിന്റെ ഇടതുരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന യുവാവ്
3.സൗമ്യതയും സംഘടനാരംഗത്തെ മികവും പൊതുസ്വീകാര്യതയിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷ
4.വര്‍ഗബഹുജനസംഘടനകളിലെ പ്രവര്‍ത്തന വേരോട്ടം വോട്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം
5.സഹതാപ തരംഗത്തിലൂടെ യുഡിഎഫ് മുന്നില്‍ കാണുന്ന അനായാസ ജയത്തെ രാഷ്ടീയ പോരാട്ടത്തിലേക്ക് മാറ്റാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിത്വം
ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു കെ.എസ് അരുണ്‍കുമാര്‍. 2018 മുതല്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമാണ്. ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായും സിഐടിയു ജില്ലാ കമ്മിറ്റിയംഗമായും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് അരുണിന്റെ രാഷ്ട്രീയം. ശിശു ക്ഷേമസമിതിയുടം ജില്ലാ ഉപാധ്യക്ഷനെന്ന നിലയില്‍ സ്വീകരിച്ച നടപടികളും ശ്രദ്ധേയനാക്കി. സിഐടിയുവിന്റെ അഞ്ച് യൂണിയനുകളുടെ ജില്ലാ ഭാരവാഹിയാണ്. 41 കാരനായ സ്ഥാനാര്‍ത്ഥി, മഴുവന്നൂര്‍ സ്വദേശിയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ എല്ലാ സാധ്യതകളെയും രാഷ്ട്രീയമായി നേരിടാനുള്ള മുഖമാണ് പാര്‍ട്ടി തേടിയത്. ആ അര്‍ത്ഥത്തില്‍ കെഎസ് അരുണ്‍ കുമാര്‍ അടിമുടി രാഷ്ട്രീയക്കാരനാണ്.