‘തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു’ വമ്പൻ വിജയത്തിന് പിന്നാലെ സുരേഷ് ഗോപി

തിരുവനന്തപുരം: ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്കു ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്കു നേരെ നടന്ന‍െന്നും അതില്‍നിന്ന് കരകയറാ‍ൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഞാനവരെ പ്രജാദൈവങ്ങള്‍ എന്നാണു വിളിക്കുന്നത്. വഴിതെറ്റിക്കാന്‍ നോക്കിയപ്പോഴൊക്കെ ദൈവങ്ങള്‍ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയകക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കില്‍, ഇത് അവര്‍ നല്‍കിയ അനുഗ്രഹമാണ്.

തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. എറണാകുളത്തുനിന്നും മറ്റ് പല ജില്ലകളില്‍നിന്നും മറ്റ് പല സംസ്ഥാനങ്ങളിലും അമ്മമാര്‍ ഉള്‍പ്പെടെ തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി’’– സുരേഷ് ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News