ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും; പിന്നിൽ എൽഡിഎഫിലെ അസംതൃപ്തർ

കൊച്ചി: കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി. 

ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മയുടെ പ്രഖ്യാപനം. ഇതിനു ചെലവാകുന്ന 3 ലക്ഷം രൂപയോളം പിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിരുന്നിനുവേണ്ടി കളമ്പൂരിൽ 2 പോത്തിനെ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിവാദമായും ഇടയ്ക്ക് പുകഞ്ഞിരുന്നു. 

പന്തയമല്ല, മറിച്ച് ഒരു രാഷ്ട്രീയ വേവിന്റെ കഥയാണ് ഈ പോത്ത് കറിക്കും പിടിക്കും പിന്നിൽ. ജനകീയ കൂട്ടായ്മയുടെ പേരിലാണ് പോത്തുകറിയും പിടിയും വിളമ്പുന്നതെങ്കിലും ഇതിന്റെ പിന്നണിയിൽ എൽഡിഎഫിലെ അസംതൃപ്തർ തന്നെയാണുള്ളത്. ഫ്രാൻസിസ് ജോർജിന്റെ എതിരാളിയായ തോമസ് ചാഴികാടന്റെ കേരള കോൺഗ്രസ് എമ്മിന്റെ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറമാണ് ഈ കൂട്ടായ്മയുടെ മുന്നിലുള്ളത് എന്നതാണ് രസകരം. ഒപ്പം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് തച്ചിലുകണ്ടവും.

നഗരസഭാ ഭരണസമിതിയിൽ എൽഡിഎഫിനൊപ്പം തുടരുമ്പോൾ തന്നെ നാളുകളായി യുഡിഎഫ് വേദികളിലും ജിൽസ് സജീവമാണ്. വരും നാളുകളിൽ രാഷ്ട്രീയ അസ്വസ്ഥയ്ക്കും ഈ പോത്തുകറിയും പിടിയും കാരണമാകുമെന്നും ഉറപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News