KeralaNews

‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കു’; ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റിന് പിന്നാലെ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച ആരാധകരോട് സുരേഷ് ഗോപി

കൊച്ചി: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റിന് പിന്നാലെ ‘സഹായമഭ്യര്‍ത്ഥിച്ച്’ രാജ്യസഭാ എം.പി സുരേഷ് ഗോപിയെ വിളിച്ച് ‘ആരാധകര്‍’. പെരുമ്പാവൂരില്‍ നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയ്ക്ക് ആദ്യം മനസിലായില്ല.

വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും, സര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് താരം മറുപടി കൊടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാന്‍ ചാണകമല്ലേ’ എന്നായിരുന്നു താരം മറുപടി കൊടുത്തത്.

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍.ടി.ഒ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ യൂസേഴ്‌സ് രംഗത്തെത്തിയിരുന്നു. വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിന്റെ പേരില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് നേരെ ചെയ്ത് കൂട്ടിയത് തിരികെ കിട്ടും എന്നാണ് ഭീഷണി. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയിരിക്കുന്നത്.

ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍.ടി.ഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്‍.ടി.ഒ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനൊപ്പം ആര്‍.ടി ഓഫീസ് പ്രവര്‍ത്തനവും തടസപ്പെടുത്തിയതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ തന്നെ ഇവിടെ കൊണ്ടിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്,’ ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button