രാജ്യത്ത് എന്തുകൊണ്ട് വാക്‌സിന് രണ്ടു വില? കേന്ദ്രത്തോട് ചോദ്യങ്ങള്‍ കടുപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വാക്‌സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തുകൊണ്ടാണ് രണ്ടു വിലയെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിതെന്നും സുപ്രീംകോടതി ചോദിച്ചു.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതില്‍ എങ്ങനെ തുല്യത ഉറപ്പാക്കുമെന്ന് ആരാഞ്ഞ കോടതി, വാക്‌സിന്‍ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിന്‍ വില കമ്പനികള്‍ക്ക് വിട്ടുകൊടുക്കരുത്. മറ്റ് പ്രതിരോധ കുത്തിവയ്പ്പുകള്‍ പോലെ ഇതും സൗജന്യമാക്കാന്‍ ആലോചിക്കണം.

സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാം. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ആവശ്യത്തിന് ഇല്ലെന്നും കോടതി പറഞ്ഞു. നിര്‍ബന്ധിത പേറ്റന്റ് വാങ്ങി വാക്‌സിന്‍ വികസനത്തിന് നടപടി സ്വീകരിച്ചു കൂടെ. കേന്ദ്രസര്‍ക്കാരിന് തന്നെ നൂറ് ശതമാനം വാക്‌സിനും വാങ്ങി വിതരണം ചെയ്തുകൂടെയെന്നും കോടതി ചോദിച്ചു.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണം. നിരക്ഷരരായ ആളുകളുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പ് വരുത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News