പെഗാസസ്: ഫോണ്‍ ചോര്‍ത്തല്‍ സംശയമുള്ളവര്‍ പരാതി അറിയിക്കണം; വിവരങ്ങള്‍ തേടി അന്വേഷണ സംഘം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിവരം തേടി അന്വേഷണ സംഘം. പരാതികളുണ്ടെങ്കില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ടെക്നിക്കല്‍ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ സമിതി രൂപീകരിച്ചത്. ജനുവരി ഏഴിന് മുന്‍പ് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തിയതായി സംശയിക്കുന്നവര്‍ ഇ-മെയില്‍ മുഖേന പരാതി നല്‍കണമെന്നും എന്തുകൊണ്ടാണ് സംശയിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സമിതി അറിയിച്ചിട്ടുണ്ട്. പരാതികളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍, ഡിവൈസുകള്‍ പരിശോധിക്കും.

ഫോണുകള്‍ ശേഖരിക്കുന്നതിനായി ഡല്‍ഹിയില്‍ കേന്ദ്രം ആരംഭിക്കുമെന്നും സമിതി വ്യക്തമാക്കി. ഇസ്രയേല്‍ ചാരസോഫ്റ്റുവെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിമാരുടേയും കേന്ദ്രമന്ത്രിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

നേരത്തെ ഇത് ഡാറ്റ ചോര്‍ന്നുവെന്ന് സംശയിക്കപ്പെടുന്ന ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പരാതി നല്‍കാന്‍ അവസരമുണ്ടായിരുന്നത്. രാഹുല്‍ഗാന്ധിയടക്കം നിരവധിപേര്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ത്തലിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇപ്പോള്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ന്നുവെന്ന് സംശയമുള്ളവര്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ തങ്ങളുടെ പരാതി അയക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News